പ്രാദേശികം (പാലക്കാട്‌)

തച്ചമ്പാറ പഞ്ചായത്ത്‌ വനിതാലീഗ്‌ കണ്‍വന്‍ഷന്‍ മുസ്‌ലിംലീഗ്‌ ജില്ലാ ജനറല്‍ സെക്രട്ടറി കളത്തില്‍ അബ്‌ദുല്ല ഉദ്‌ഘാടനം ചെയ്യുന്നു

സ്‌ത്രീ ശാക്തീകരണത്തിന്‌ മുസ്‌ലിംലീഗ്‌
നിര്‍ണായക പങ്ക്‌ വഹിച്ചു: കളത്തില്‍

മണ്ണാര്‍ക്കാട്‌: കേരളത്തിലെ സ്‌ത്രീകളുടെ സര്‍വ്വോന്മുഖ പുരോഗതിക്ക്‌ വേണ്ടി പ്രവര്‍ത്തിച്ച പ്രസ്ഥാനമാണ്‌ മുസ്‌ലിംലീഗെന്നും കഴിഞ്ഞ കാലങ്ങളില്‍ പാര്‍ട്ടി നടത്തിയ പ്രയത്‌നത്തിന്റെ ഭാഗമാണ്‌ വിദ്യാഭ്യാസ മേഖലയിലുള്‍പ്പെടെ വനിതകള്‍ ഉന്നതി പ്രാപിച്ചതെന്നും മുസ്‌്‌ലിംലീഗ്‌ ജില്ലാ ജനറല്‍ സെക്രട്ടറി കളത്തില്‍ അബ്ദുല്ല പറഞ്ഞു. തച്ചമ്പാറ പഞ്ചായത്ത്‌
വനിതാലീഗ്‌ കണ്‍വന്‍ഷന്‍ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌്‌ലിം പെണ്‍കുട്ടികള്‍ക്ക്‌ സ്‌കോളര്‍ഷിപ്പ്‌ ഏര്‍പ്പെടുത്തി സി.എച്ച്‌ തുടങ്ങിവെച്ച പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന്‌ വന്ന മുഴുവന്‍ മുസ്‌ലിം ലീഗ്‌ ജനപ്രതിനിധികളും പിന്‍തുടര്‍ന്നു. ഇനിയും അതു തുടരുകയും ചെയ്യും.  ജില്ലാ വനിതാലീഗ്‌ പ്രസിഡണ്ട്‌ പി. ഖദീജ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. സുഹറ മമ്പാട്‌ മുഖ്യപ്രഭാഷണം നടത്തി. എ. സെയ്‌ദ്‌, എം. കുഞ്ഞുമുഹമ്മദ്‌, പി.എം ഹംസ, നിസാമുദ്ദീന്‍ പൊന്നങ്കോട്‌, പി. ജമീല ടീച്ചര്‍, നൂര്‍ജഹാന്‍, ഫാത്തിമ, സുലൈഖ, പി.എം സഫീര്‍, ഹമീദ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ശ്രീകൃഷ്‌ണപുരത്ത്‌ ജലക്ഷാമം രൂക്ഷം;
കുളങ്ങള്‍ സംരക്ഷിക്കാന്‍ നടപടിയില്ല
ശ്രീകൃഷ്‌ണപുരം: കുടിവെള്ളക്ഷാമം രൂക്ഷമാവുമ്പോഴും പഞ്ചായത്തുകളില്‍ കുളങ്ങള്‍ സംരക്ഷിക്കാന്‍ നടപടിയില്ല. കരിമ്പുഴ, ശ്രീകൃഷ്‌ണപുരം, കടമ്പഴിപ്പുറം, വെള്ളിനേഴി, പൂക്കോട്ടുകാവ്‌, പഞ്ചായത്തുകളിലായി നിരവധി കുളങ്ങളാണ്‌ അധികൃതരുടെ അനാസ്ഥമൂലം നശിച്ചുകൊണ്ടിരിക്കുന്നത്‌. ജലസമൃദ്ധമായ കുളങ്ങളാണ്‌ ഇവയില്‍ ഏറെയും. കുളങ്ങളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി പഞ്ചായത്തുകള്‍ യാതൊന്നും തന്നെ ചെയ്യുന്നില്ല. പതിറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ നിര്‍മിച്ചവയാണ്‌ മിക്ക കുളങ്ങളും. നിര്‍മിച്ചപ്പോള്‍ കല്ല്‌, കരിങ്കല്ല്‌ എന്നിവ ഉപയോഗിച്ച്‌ ഭിത്തി കെട്ടിയിരുന്നു. ചില കുളങ്ങള്‍ക്ക്‌ ഭിത്തിയുമില്ല. ഉള്ള ഭിത്തികളെല്ലാം തന്നെ ഇപ്പോള്‍ കല്ലിളകി പൊളിഞ്ഞത്‌ അപകട ഭീഷണി ഉയര്‍ത്തുന്നു. പായല്‍ മൂടുന്നതും ചെളി കെട്ടി നില്‍ക്കുന്നതുമാണ്‌ കുളങ്ങള്‍ നശിക്കാന്‍ കാരണം. പായല്‍മൂലം കുളത്തിലേക്കിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്‌. കുളത്തിലിറങ്ങിയാല്‍ ചെളിയില്‍ പൂണ്ടുപോകാന്‍ സാധ്യതയേറെയാണ്‌. ചെളി നീക്കിയാല്‍ വെള്ളം ഉപയോഗിക്കാന്‍ കഴിയുമെന്ന്‌ നാട്ടുകാര്‍ പറയുന്നു. നവീകരണത്തിന്‌ പഞ്ചായത്തുകള്‍ തയ്യാറാവാത്തതിനാല്‍ ജനങ്ങള്‍ ഒരു ചെറിയ ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. തൊഴിലുറപ്പ്‌ പദ്ധതിയില്‍ ചെളി നീക്കാനുള്ള പദ്ധതി ഉള്‍പ്പെടുത്തി കുളങ്ങളെ സംരക്ഷിക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം. 

വേനല്‍ കനത്തു; ഒറ്റപ്പാലത്തും ഷൊര്‍ണൂരും കുടിവെള്ളക്ഷാമം രൂക്ഷമായി
ഷൊര്‍ണൂര്‍: നഗരസഭ പ്രദേശങ്ങള്‍ വീണ്ടും കുടിവെള്ളക്ഷാമത്തിന്റെ പിടിയിലമര്‍ന്നു. ഒരാഴ്‌ച്ചമുമ്പുവരെ ഒന്നിടവിട്ട ദിവസങ്ങളില്‍ ജലവിതരണം നടത്തിവന്ന വാട്ടര്‍ അതോറിറ്റിക്ക്‌ വിഷുവിന്‌ പോലും ഒട്ടുമിക്ക സ്ഥലങ്ങളിലും വെള്ളമത്തിക്കാനായില്ല.
വെള്ളം കണി കണ്ടിട്ട്‌ നാലും അഞ്ചും ദിവസങ്ങളായ പ്രദേശങ്ങളാണേറയും. അടുത്ത ദിവസങ്ങളില്‍ കുടിവെള്ള വിതരണം നടക്കുമെന്ന്‌ ഉറപ്പിച്ചുപറയാനും വാട്ടര്‍ അതോറിറ്റി അധികൃതര്‍ തയ്യാറാകുന്നില്ല. ഒരുമാസംമുമ്പ്‌ സമാനമായ സാഹചര്യം ഉണ്ടായപ്പോള്‍ മലമ്പുഴ വെള്ളം രക്ഷക്കെത്തിയിരുന്നു. താല്‍ക്കാലിക തടയണ കെട്ടി കുറച്ച്‌ വെള്ളം സംഭരിക്കുകയും ചെയ്‌തിരുന്നു.
എന്നാല്‍ ആ സമയത്ത്‌ സ്ഥിരം തടയണയുടെ നിര്‍മാണ ജോലി പുനരാരംഭിച്ചത്‌ വാട്ടര്‍ അതോറിറ്റിയുടെ കണക്കുകൂട്ടലുകളെ അട്ടിമറിച്ചു. താല്‍ക്കാലിക തടയണയില്‍ സംഭരിച്ച വെള്ളമത്രയും ഊറ്റിയെടുത്ത സ്ഥിരം തടയണക്കാര്‍ അത്‌ പുഴയുടെ താഴ്‌ഭാഗത്തേക്ക്‌ ഒഴുക്കിക്കളഞ്ഞു. താല്‍ക്കാലിക തടയണ ഇപ്പോള്‍ വറ്റിക്കിടക്കുകയാണ്‌. പുഴ മധ്യത്തിലുള്ള വാട്ടര്‍ അതോറിറ്റിയുടെ കിണറ്റിലേക്കും ഇപ്പോള്‍ ഉറവയായി വെള്ളമെത്തുന്നില്ല. അതും സ്ഥിരം തടയണക്കാര്‍ ഊറ്റിയെടുത്ത്‌ പുറത്തേക്ക്‌ തള്ളുകയാണ്‌. സമീപത്താണ്‌ സ്ഥിരം തടയണയുടെ നിര്‍മാണ ജോലി നടക്കുന്നത്‌. 320 മീറ്റര്‍ നീളം വരുന്ന തടയണയുടെ 151 മീറ്റര്‍ അടിത്തറ കഴിഞ്ഞ വേനലില്‍ പൂര്‍ത്തിയാക്കിയിരുന്നു. ബാക്കി ഭാഗം ഈ വേനലില്‍ പൂര്‍ത്തിയാക്കാനുള്ള പ്രവര്‍ത്തനമാണ്‌ നടക്കുന്നത്‌.
അടിത്തറക്ക്‌ വേണ്ടി ജെ.സി.ബി ഉപയോഗിച്ച്‌ ഉണ്ടാക്കുന്‌ വലിയ കിടങ്ങില്‍ പുഴയിലെ വെള്ളമത്രയും ഊറിക്കൂടുന്നു.
ശക്തികൂടിയ നാല്‌ മോട്ടോറുകള്‍ ഉപയോഗിച്ചാണ്‌ വെള്ളം പുറത്തേക്ക്‌ കളയുന്നത്‌. വാട്ടര്‍ അതോറിറ്റി അധികൃതര്‍ മിഴിച്ച്‌ നില്‍ക്കുകയാണ്‌. നഗരസഭാ പ്രദേശങ്ങളില്‍ പരിമിതമായ തോതിലെങ്കിലും ജലവിതരണം നടത്തണമെങ്കില്‍ സ്ഥിരം തടയണയുടെ നിര്‍മാണ ജോലി നിര്‍ത്തിവെപ്പിക്കണം. എന്നാല്‍ തടയണ നിര്‍മ്മാണം വേനലിലേ നടത്താനാകു എന്നതുകൊണ്ട്‌ ജോലി തടസപ്പെടുത്തുന്നത്‌ നടപ്പുള്ള കാര്യമല്ല. മോട്ടോര്‍ ഉപയോഗിച്ച്‌ പുറത്തേക്ക്‌ കളയുന്ന താല്‍ക്കാലിക തടയണയിലേക്ക്‌ വിടാന്‍ ആവശ്യപ്പെട്ടാലും കിടങ്ങില്‍ തന്നെ ഊറിയെത്തുമെന്നതിനാല്‍ നടപ്പില്ല.
അവസാന വഴിയെന്ന നിലയില്‍ രണ്ട്‌ മോട്ടോറുകള്‍ വാട്ടര്‍ അതോറിറ്റിയുടെ കിണറിന്റെ ഭാഗത്തേക്ക്‌ വെക്കണെന്ന അഭ്യര്‍ത്ഥനയും സ്ഥിരം തടയണ പണിയുന്ന ജലസേചന വകുപ്പ്‌ ചെവിക്കൊണ്ടിട്ടില്ല. ഈ സാഹചര്യത്തില്‍ തങ്ങള്‍ എന്ത്‌ ചെയ്യുമെന്നാണ്‌ വാട്ടര്‍ അതോറിറ്റി അധികൃതരുടെ ചോദ്യം. ജനപ്രതിനിധികളുടെ സഭയായ നഗരസഭയാകട്ടെ ജനങ്ങളോട്‌ ഒരു ഉത്തരവാദിത്തവുമില്ലാത്ത മട്ടിലാണ്‌ പെരുമാറുന്നത്‌. പ്രശ്‌നത്തിന്റെ രൂക്ഷതക്കെതിരെ അവര്‍ കണ്ണടച്ചിരിക്കുകയാണ്‌. ഉയര്‍ന്ന പ്രദേശങ്ങളില്‍ കേന്ദ്ര സര്‍ക്കാറിന്റെ ചേരി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മിനി കുടിവെള്ള വിതരണ പദ്ധതികള്‍ ഏര്‍പ്പെടുത്താനുള്ള നഗരസഭയുടെ ഉദ്യമം എവിടെയും എത്തിയിട്ടില്ല. പദ്ധതികളുടെ മുഴുവന്‍ പണവും വാട്ടര്‍ അതോറിറ്റിയെ ഏല്‍പിച്ചു കഴിഞ്ഞുവെന്നാണ്‌ നഗരസഭപറയുന്നത്‌. പദ്ധതിയുടെ ഭാഗമായി കുഴിച്ച കുഴല്‍കിണറുകളില്‍ ഭൂരിഭാഗത്തിലും വെള്ളവുമില്ല. രണ്ട്‌ പദ്ധതികള്‍ മാത്രമാണ്‌ ഇത്‌വരെയായി പ്രവര്‍ത്തനം ആരംഭിച്ചത്‌.നഗരസഭയുടെ എസ്‌.സി ഫണ്ട്‌ ഉപയോഗപ്പെടുത്തി നെടുങ്ങോട്ടൂരിലെ മെട്രിക്‌ ഹോസ്റ്റലില്‍ കുഴിച്ച കുഴല്‍കിണറില്‍ നിന്ന്‌ പൂറത്തേക്ക്‌ വെള്ളമെടുക്കുന്നതെന്ന ഹരിജന്‍ വെല്‍ഫെയര്‍ ഓഫീസറുടെ നോട്ടീസ്‌ ഇപ്പോള്‍ വിവാദമായിരിക്കുകയാണ്‌. മെട്രിക്‌ ഹോസ്റ്റലില്‍ താമസിക്കുന്നവര്‍ക്കും അത്യാവശ്യഘട്ടിത്തില്‍ എസ്‌.സി വിഭാഗങ്ങള്‍ തിങ്ങിതാമസിക്കുന്ന കുന്നത്താഴത്ത്‌ മേഖലക്കും ഈ കുഴല്‍ക്കിണറിലെ വെള്ളം ഉപയോഗപ്പെടുത്താമെന്ന ധാരണയിലായിരുന്നുവത്രെ നഗരസഭ ഹോസ്റ്റലിലെ കുഴല്‍ക്കിണറിന്‌ പണം മുടക്കിയത്‌. കുന്നത്താഴത്തേക്ക്‌ കുഴല്‍ക്കിണറില്‍ നിന്ന്‌ ജലവിതരണം നടപടികള്‍ വാട്ടര്‍ അതോറിറ്റി ആരംഭിച്ചപ്പോഴാണ്‌ നഗരസഭയുടെ അങ്കണത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ഹരിജന്‍ വെല്‍ഫയര്‍ ഓഫീസില്‍ നിന്ന്‌ വാട്ടര്‍ അതോറിറ്റിയിലേക്ക്‌ നോട്ടീസെത്തുന്നത്‌. വാട്ടര്‍ അതോറിറ്റി ജോലി നിര്‍ത്തി. കുന്നത്താഴത്തേക്ക്‌ വെള്ളവുമില്ല. ഹരിജന്‍ വെല്‍ഫെയര്‍ ഓഫീസര്‍ വാട്ടര്‍ അതോറിറ്റിക്ക്‌ നോട്ടീസയച്ചത്‌. നഗരസഭയുടെ അറിവോടെയല്ലെന്നാണ്‌ ചെയര്‍പേഴ്‌സണ്‍ പറയുന്നത്‌. നഗരസഭയുടെ ഫണ്ട്‌ കൊണ്ടാണ്‌ കുഴല്‍ക്കിണര്‍ നിര്‍മിച്ചിട്ടുള്ളത്‌. അതുകൊണ്ട്‌ അതില്‍ നിന്ന്‌ വെള്ളമെടുക്കാന്‍ നഗരസഭക്ക്‌ അവകാശമുണ്ടെന്നും ചെയര്‍പേഴ്‌സണ്‍ പറയുന്നു. തര്‍ക്കം തീരുമോ എന്തോ തീര്‍ന്നാല്‍ ഈ വേനലില്‍ കുന്നത്താഴത്തുകാര്‍ രക്ഷപ്പെടും. അതല്ലെങ്കില്‍ കുടിവെള്ളച്ചിന്‌ മഴയെ കാത്തിരിക്കുകയല്ലാതെ ഇപ്പോള്‍ വേറെ വഴിയില്ല.
ഒറ്റപ്പാലത്തുകാര്‍ക്ക്‌ സ്ഥിരം
തടയണ സ്വപ്‌നം മാത്രം
ഒറ്റപ്പാലം: വേനല്‍ കനത്തതോടെ ഒറ്റപ്പാലത്ത്‌ കുടിവെള്ളം ക്ഷാമം രൂക്ഷമായി. തടയണ നിര്‍മ്മിച്ച്‌ കുടിവെള്ളം ക്ഷാമം പരിഹരിക്കുന്നതില്‍ നഗരസഭ പൂര്‍ണമായും പരാജയപ്പെടുകയായിരുന്നു. മലമ്പുഴ ഡാം തുറന്നുവിട്ടതോടെ അശാസ്‌ത്രീയമായി നിര്‍മ്മിച്ച ഡാം പൂര്‍ണമായി തകര്‍ന്ന്‌ വെള്ളം പാഴായതാണ്‌ രൂക്ഷമായി കുടിവെള്ള ക്ഷാമത്തിന്‌ കാരണമായത്‌. ഒറ്റപ്പാലത്ത്‌ സ്ഥിരം തടയണ പദ്ധതി ചുവപ്പുനാടയില്‍ കുടുങ്ങിയിട്ട്‌ വര്‍ഷങ്ങളായി. നിര്‍മ്മാണം കേന്ദ്ര സര്‍ക്കാര്‍ പുനരുജീവിപ്പിട്ടും തുടങ്ങാന്‍ നഗരസഭ അനാസ്ഥ കാണിക്കുകയായിരുന്നു. വര്‍ഷങ്ങളായി വേനലില്‍ ഒറ്റപ്പാലത്തുകാര്‍ കുടിവെള്ളത്തിന്‌ ബുദ്ധിമുട്ടാന്‍ തുടങ്ങിയിട്ട്‌. കാലവര്‍ഷത്തില്‍ ഒഴുകി പോകുന്ന വെള്ളത്തെ തടയണ നിര്‍മ്മിച്ച്‌ തടഞ്ഞുനിര്‍ത്താത്തതാണ്‌ ഇതിന്‌ കാരണം. ഒരുലക്ഷം രൂപയില്‍ നിര്‍മ്മിച്ച തടയണ മലമ്പുഴവെള്ളം തടഞ്ഞുനിര്‍ത്താനാകാതെ തകര്‍ന്നിരുന്നു. തുടര്‍ന്ന്‌ വാട്ടര്‍ അതോറിറ്റി പുനര്‍ നിര്‍മ്മാണം നടത്തിയെങ്കിലും കുടിവെള്ളക്ഷാമത്തിന്‌ അറുതിവരുത്താനായില്ല. 
കസ്റ്റഡിമരണം: അന്വേഷണ
സംഘത്തെ പുനസ്സംഘടിപ്പിച്ചു
 പാലക്കാട്‌: ഷീല വധക്കേസിലെ മുഖ്യപ്രതി സമ്പത്ത്‌ പൊലീസ്‌ കസ്റ്റഡിയില്‍ മരിച്ചതുമായി ബന്ധപ്പെട്ട്‌ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച്‌ സംഘം പുനസംഘടിപ്പിച്ചു. തൃശൂര്‍ പൊലീസ്‌ അക്കാദമി അസിസ്റ്റന്റ്‌ ഡയറക്‌ടര്‍ പി എന്‍ ഉണ്ണിരാജയെ ഉള്‍പ്പെടുത്തിയാണ്‌ സംഘം പുനസംഘടിപ്പിച്ചത്‌. ഇതോടെ അന്വേഷണ സംഘത്തിന്റെ എണ്ണം പതിനൊന്നായി. സംഘത്തലവന്‍ ക്രൈംബ്രാഞ്ച്‌ ഡി വൈ എസ്‌ പി കെ കെ അജി അവധിയിലായതിനെ തുടര്‍ന്നാണ്‌ പുനസംഘടന വേണ്ടിവന്നത്‌.
സംഭവത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ ലോക്കല്‍ പൊലീസിനെ ചുമതലയേല്‍പ്പിച്ചത്‌ വിവാദമായതിനെ തുടര്‍ന്ന്‌ ക്രൈംബ്രാഞ്ചിന്‌ കൈമാറുകയായിരുന്നു. എങ്കിലും ആലത്തൂര്‍ ഡി വൈ എസ്‌ പി ടി സി ജോസഫിന്റെ നേതൃത്വത്തില്‍ ലോക്കല്‍ പൊലീസും അന്വേഷിച്ചുവരുന്നുണ്ട്‌. ഇതിനിടെ മറ്റ്‌ രണ്ടു പ്രതികളെ അക്രമത്തില്‍ പരിക്കേറ്റ ഷീലയുടെ മാതാവ്‌ കാര്‍ത്ത്യായനി അമ്മ തിരിച്ചറിഞ്ഞിരുന്നു. തുടര്‍ന്ന്‌ പ്രതികളുമായി സംഭവം നടന്ന പുത്തൂര്‍ സായൂജ്യം വീട്ടിലും കോയമ്പത്തൂരിലും മറ്റുമായി പൊലീസ്‌ തെളിവെടുപ്പ്‌ നടത്തിയിരുന്നു. പൊലീസ്‌ കസ്റ്റഡിയില്‍ ഏറ്റുവാങ്ങിയ കനകരാജിനെയും മണികണ്‌ഠനെയും തെളിവെടുപ്പിനുശേഷം കഴിഞ്ഞ ദിവസമാണഅ വീണ്ടും റിമാന്റ്‌ ചെയ്‌തത്‌.
സമ്പത്തിന്റെ കസ്റ്റഡിമരണം സംബന്ധിച്ച്‌ ഇതുവരെയും ക്രൈംബ്രാഞ്ചിന്‌ സുപ്രധാന വിവരങ്ങള്‍ ഒന്നുംതന്നെ നല്‍കാന്‍ കഴിഞ്ഞിട്ടില്ല. കസ്റ്റഡി മരണം ഉണ്ടായശേഷം ദിവസങ്ങള്‍ പിന്നിട്ടിട്ടും ക്രൈംബ്രാഞ്ച്‌ അന്വേഷണം മന്ദഗതിയിലാണ്‌.
മാധ്യമങ്ങളെ റസിഡന്‍സ്‌ അസോസിയേഷനെ മുന്‍നിര്‍ത്തിയും വ്യാപാരികളെ കൂട്ടുപിടിച്ചും വിമര്‍ശിക്കാനാണ്‌ പൊലീസ്‌ സമയം കണ്ടെത്തിയത്‌. ഷീലാവധക്കേസില്‍ പ്രതികളെ ഒരാഴ്‌ചക്കകം തന്നെ പൊലീസ്‌ കസ്റ്റഡിയില്‍ എടുത്തതിന്‌ അഭിനന്ദിക്കുന്നുണ്ടെങ്കിലും മുഖ്യപ്രതി കസ്റ്റഡിയിലിരിക്കെ മരിച്ച സംഭവത്തില്‍ പൊലീസിന്‌ ഏറെ നാണക്കേടാണ്‌ ഉണ്ടാക്കിയിരിക്കുന്നത്‌.
പൊലീസിന്റെ നടപടി അഭിനന്ദാര്‍ഹമാണെന്ന്‌ വിളിച്ചുപറയാന്‍ പൊലീസ്‌തന്നെ നിയോഗിച്ച സംഘങ്ങള്‍ പത്രസമ്മേളനം ഉള്‍പ്പെടെ നടത്തിയപ്പോഴും ബഹുഭൂരിപക്ഷംവരുന്നവരും ഇതിന്‌ എതിരായ വിമര്‍ശനങ്ങളാണ്‌ നടത്തിയത്‌.
നില്‍ക്കകളിയില്ലാതായ പൊലീസാണ്‌ ഇപ്പോള്‍ തങ്ങളുടെ നടപടി ശരയാണെന്ന തരത്തില്‍ മറ്റു സംഘടനകളെ കൂട്ടുപിടിച്ച്‌ രംഗത്തെത്തിയിരിക്കുന്നത്‌. 
 കോയമ്പത്തൂരില്‍ നിന്നും കടത്തികൊണ്ടുവരികയായിരുന്നു സ്‌പിരിറ്റ്‌ ആലത്തൂരില്‍ എക്‌സൈസ്‌ ഉദ്യോഗസ്ഥര്‍ പിടികൂടിയപ്പോള്‍

ആലത്തൂരില്‍ കാറില്‍ നിന്ന്‌ 
576 ലിറ്റര്‍ സ്‌പിരിറ്റ്‌ പിടികൂടി
ആലത്തൂര്‍: കോയമ്പത്തൂര്‍ ഭാഗത്തുനിന്നും സ്‌പിരിറ്റുമായി വന്ന കാറിനെ പന്തുടര്‍ന്ന്‌ പിടികൂടി. അധികൃതരുടെ ശ്രദ്ധ തിരിക്കാന്‍ കാറില്‍ ഉണ്ടായിരുന്ന യുവതിയെയും കുട്ടിയെയും അറസ്റ്റ്‌ ചെയ്‌തു. ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. തമിഴ്‌നാട്‌ തഞ്ചാവൂര്‍ ജില്ലയില്‍ കാമരാജ്‌ നഗര്‍ സെക്കന്തര്‍ തെരുവില്‍ പനിനീര്‍ശെല്‍വത്തിന്റെ മകള്‍ ജയശ്രീ എന്ന സുമിത്ര (25) ജയലക്ഷ്‌മി (6) എന്നിവരെയാണ്‌ പിടികൂടിയത്‌. ഇവരെ ആലത്തൂര്‍ ഫസ്റ്റ്‌ ക്ലാസ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ 15 ദിവസത്തേക്ക്‌ റിമാന്റ്‌ ചെയ്‌തു. രഹസ്യവിവരം കിട്ടിയതിനെത്തുടര്‍ന്ന്‌ ആലത്തൂര്‍ എക്‌സൈസ്‌ വിഭാഗം തടയുകയായിരുന്നു. നിര്‍ത്താതെ പോയ കാറിനെ കിലോമീറ്ററുകള്‍ പിന്തുടര്‍ന്ന്‌ ഇരട്ടക്കുളം തെന്നിലാപുരത്ത്‌നിന്നും പിടികൂടുകയായിരുന്നു. അധികൃതരുടെ ചോദ്യം ചെയ്യലില്‍ ദിവസവേതനത്തിന്‌ നിശ്ചിത സ്ഥലങ്ങളില്‍ എത്തിച്ചുകൊടുക്കുകയാണെന്ന്‌ ഇവര്‍ പറഞ്ഞു. 18 കന്നാസുകളിലായി 576 ലിറ്റര്‍ സ്‌പിരിറ്റാണ്‌ കാറിലുണ്ടായിരുന്നത്‌.

സമ്പൂര്‍ണ വൈദ്യുതീകരണം പ്രഖ്യാപനത്തിലൊതുങ്ങുന്നു
പാലക്കാട്‌: സമ്പൂര്‍ണ വൈദ്യുതീകരണം പ്രഖ്യാപനത്തിലൊതുങ്ങിയെന്ന്‌ കേരള കോണ്‍ഗ്രസ്‌ (ജേക്കബ്‌) ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. അഗളി, ഷോളയൂര്‍, പുതൂര്‍ തുടങ്ങിയ പഞ്ചായത്തുകളുടെ വിവിധ മേഖലകളിലും ജില്ലയുടെ വിവിധ പ്രദേശങ്ങളിലും സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതി പ്രകാരം സി.ഡി അടച്ച്‌ വൈദ്യുതി കണക്ഷനുവേണ്ടി കാത്തിരിക്കുന്ന നൂറുകണക്കിന്‌ കുടുംബങ്ങളുണ്ട്‌.
വൈദ്യുതി കണക്ഷന്‍ കിട്ടുന്നതിന്റെ പേരില്‍ അവര്‍ക്കുള്ള റേഷന്‍ മണ്ണെണ്ണയും വെട്ടിച്ചുരുക്കിയിരിക്കുകയാണ്‌. ഇത്‌ പ്രതിഷേധാര്‍ഹമാണ്‌. സമ്പൂര്‍ണ്ണ വൈദ്യുതീകരണം എത്താത്ത സ്ഥലങ്ങളില്‍ എത്രയും വേഗം യുദ്ധകാലാടിസ്ഥാനത്തില്‍ വൈദ്യുതി എത്തിക്കാന്‍ സര്‍ക്കാരും വകുപ്പ്‌ മന്ത്രിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും അടിയന്തിര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട്‌ വി.ഡി. ജോസഫ്‌ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി ജില്ലാ വൈസ്‌ പ്രസിഡണ്ടുമാരായ വി.ഡി ഉലഹന്നാന്‍, വി.എ കേശവന്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി.എം കുരുവിള, വി. അനില്‍കുമാര്‍, ദളിത്‌ ഫ്രണ്ട്‌ ജില്ലാ പ്രസിഡണ്ട്‌ എം. മോഹനന്‍, വനിതാ കോണ്‍ഗ്രസ്‌ ജില്ലാ പ്രസിഡണ്ട്‌ ഗ്രേസി ജോസഫ്‌, പാര്‍ട്ടി മണ്ഡലം പ്രസിഡണ്ടുമാരായ ജോസ്‌ കെ. ഫ്രാന്‍സിസ്‌ സി.ജെ തോമസ്‌, പി.എം ജോസ്‌, കെ. ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.
 

ഇടത്‌ ദുര്‍ഭരണത്തിനും തീവ്രവാദത്തിനുമെതിരെ
ജില്ലാ യൂത്ത്‌ലീഗ്‌ മെയ്‌ 
14 മുതല്‍ 17 വരെ വാഹന ജാഥ നടത്തും
പാലക്കാട്‌: ജില്ലാ യൂത്ത്‌ലീഗ്‌ വാഹന ജാഥ മെയ്‌ 14 മുതല്‍ 17 വരെ നടത്താന്‍ ഒറ്റപ്പാലത്ത്‌ ചേര്‍ന്ന യൂത്ത്‌ലീഗ്‌ ജില്ലാ എക്‌സിക്യൂട്ടീവ്‌ യോഗം തീരുമാനിച്ചു. ജില്ലാ ആക്‌ടിംഗ്‌ പ്രസിഡണ്ട്‌ എം.എസ്‌ നാസര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. മുഹമ്മദലി മറ്റാംതടം സ്വാഗതവും സി.എ അലി നന്ദിയും പറഞ്ഞു. നാല്‌ വര്‍ഷത്തോളമായി കേരളത്തിന്റെ എല്ലാ മേഖലകളെയും നാശത്തിലേക്ക്‌ നയിക്കുന്ന ഇടതു ദുര്‍ഭരണത്തിനെതിരെയും നാടിന്റെ സുരക്ഷയെ കാര്‍ന്നു തിന്നുന്ന തീവ്രവാദത്തിനെതിരെയും ജനസമ്പര്‍ക്കം നടത്തുകയാണ്‌ ജാഥയുടെ ലക്ഷ്യം. ജില്ലയില്‍ രണ്ട്‌ മേഖലകളിലായാണ്‌ ജാഥ പ്രയാണം നടത്തുന്നത്‌. കിഴക്കന്‍ മേഖലയും പടിഞ്ഞാറന്‍ മേഖലയും. ജില്ലയുടെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും ജാഥ പ്രയാണം നടത്തും. സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ കെ.ടി.എ ജബ്ബാര്‍, കമ്മിറ്റി അംഗം കാസിംകുന്നത്ത്‌, ജില്ലാ ഭാരവാഹികളായി യൂസഫ്‌ പാലക്കല്‍, ഒ. കുഞ്ഞുമുഹമ്മദ്‌, സലാം തറയില്‍ എന്നിവര്‍ പ്രസംഗിച്ചു. ഒ. ശബാബ്‌, ഇബ്രാഹീം മേനക്കം, പി.എം.എ ജലീല്‍, ഫാറൂഖ്‌, ഷൗക്കത്ത്‌, അഡ്വ. കെ.സി. സല്‍മാന്‍, ഹസന്‍കുട്ടി, സി.പി സാദിഖ്‌, കെ.പി.എം സലീം, ഗഫൂര്‍ മാസ്റ്റര്‍, സലാഹുദ്ദീന്‍ പൂങ്കാവനം, റഷീദ്‌ മുത്തനില്‍, കളത്തില്‍ ഹുസൈന്‍, സക്കരിയ കൊടുമുണ്ട, റസാഖ്‌, ഇഖ്‌ബാല്‍ പുതുനഗരം എന്നിവര്‍ പങ്കെടുത്തു.
റെയില്‍വേ വാരാഘോഷം തുടങ്ങി
പാലക്കാട്‌: ഈ വര്‍ഷത്തെ റെയില്‍വേ വാരാഘോഷ പരിപാടികള്‍ക്ക്‌ തുടക്കമായി. പാലക്കാട്‌ റെയില്‍വേ ഡിവിഷനല്‍ ഓഫീസ്‌ കോംപ്ലക്‌സില്‍ നടന്ന ചടങ്ങില്‍ പാലക്കാട്‌ ഡിവിഷനല്‍ മാനേജര്‍ എസ്‌ കെ റൈന മുഖ്യാതിഥിയായി. ഇന്ത്യന്‍ റെയില്‍വെയുടെ 155-ാം വാര്‍ഷികത്തിന്റെ പാശ്ചാതലത്തില്‍ നടക്കുന്ന ആഘോഷ പരിപാടിയില്‍ വിവിധ വിഭാഗങ്ങളില്‍ മികച്ച പ്രവര്‍ത്തനത്തിന്‌ റെയില്‍വേ ജീവനക്കാര്‍ക്കുള്ള റെയില്‍വേയുടെ അവാര്‍ഡ്‌ ജേതാക്കള്‍ക്ക്‌ എസ്‌ കെ റൈന വിതരണം ചെയ്‌തു. ഒരു വര്‍ഷത്തെ പാലക്കാട്‌ റെയില്‍വേ ഡിവിഷന്‌ കീഴില്‍ നടന്ന വികസനപ്രവര്‍ത്തനങ്ങള്‍ ചടങ്ങില്‍ ഡിവിഷനല്‍ മാനേജര്‍ വിശദീകരിച്ചു. റെയില്‍വേ ജീവനക്കാര്‍ക്കുള്ള ക്യാഷ്‌ അവാര്‍ഡ്‌ എസ്‌ കെ റീത്ത റൈന വിതരണം ചെയ്‌തു. ചങ്ങില്‍ എന്‍ ഗോവിന്ദന്‍ സംസാരിച്ചു.
മുസ്‌ലിംലീഗ്‌ നേതാവിനെ മര്‍ദ്ദിച്ചു
ചെര്‍പ്പുളശ്ശേരി: നെല്ലായ പഞ്ചായത്ത്‌ മുസ്‌ലിംലീഗ്‌ വൈസ്‌ പ്രസിഡണ്ട്‌ കീശീരിരായിനെ മര്‍ദ്ദിച്ചു. യാത്രചെയ്‌തിരുന്ന മോട്ടോര്‍ സൈക്കിളില്‍ നിന്ന്‌ ഇരുമ്പാലശ്ശേരി സെന്ററില്‍ ജബ്ബാര്‍ എന്ന വ്യക്തിയാണ്‌ മര്‍ദ്ദിച്ചത്‌. മര്‍ദ്ദനമേറ്റ രായിനെ ചെര്‍പ്പളശ്ശേരി ഗവ. ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു. ജബ്ബാര്‍ മര്‍ദ്ദിച്ചശേഷം രായിന്റെ വീട്ടില്‍ കയറി സത്രീകളോടും പരാക്രമം കാണിച്ചുവെത്രെ. ഇതിനുമുമ്പും പലപ്രാവശ്യം മുന്‍വൈരാഗ്യത്താല്‍ ആക്രമിച്ചതായി പോലീസിനോട്‌ പറഞ്ഞു. സംഭവത്തില്‍ പ്രദേശത്തെ മറ്റുചിലര്‍ക്കും പങ്കുള്ളതായി സംശയിക്കുന്നു. ജബ്ബാറിനെ വാടക ഗുണ്ടയായി ചിലര്‍ ഉപയോഗപ്പെടുത്തുകയാണത്രെ ചെയ്‌തത്‌. പലരും ഈ അക്രമം നടക്കുമ്പോള്‍ സ്ഥലം വിട്ടിരുന്നു
ക്യാമ്പ്‌ സംഘടിപ്പിക്കും
മണ്ണാര്‍ക്കാട്‌: പാലക്കാട്‌ ജില്ലാ റസലിംഗ്‌ അസോസിയേഷന്റെയും മണ്ണാര്‍ക്കാട്‌ പ്രവീണ്‍ ചാക്കോ സ്‌പോര്‍ട്ട്‌ അക്കാദമിയുടെയും സംയുക്താഭിമുഖ്യത്തില്‍ പുരുഷ, വനിത ഗുസ്‌തി കോച്ചിംഗ്‌ ക്യാമ്പ്‌ സംഘടിപ്പിക്കുന്നു. ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള ഗുസ്‌തി താരങ്ങള്‍ ഇന്ന്‌ രാവിലെ 7.30ന്‌ എം.ഇ.എസ്‌ കല്ലടി കോളജില്‍ എത്തിച്ചേരണം.
യോഗം 25ന്‌
പാലക്കാട്‌: ജില്ലയിലെ ഇഗ്നുവിന്റെ വിവിധ കോഴ്‌സുകള്‍ പഠിക്കുന്നവരുടെ യോഗം 25ന്‌ 10 മണിക്ക്‌ മോയന്‍സ്‌ ഹൈസ്‌കൂളില്‍ ജംഗ്‌ഷനില്‍ പി.സി ടവറില്‍ പ്രവര്‍ത്തിക്കുന്ന ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ സ്‌പെഷല്‍ സ്റ്റഡിസെന്ററില്‍ ചേരും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 2548144, 9447124354ല്‍ ബന്ധപ്പെടുക.
ജീവനക്കാരുടെ കുറവ്‌ തടസ്സം സൃഷ്‌ടിക്കുന്നു
ആലത്തൂര്‍: സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാരുടെ കുറവ്‌ പ്രവര്‍ത്തന തടസ്സം സൃഷ്‌ടിക്കന്നു. ഒഫീസുകളില്‍ നിന്നും വിരമിച്ച ജീവനക്കാരുടെ ഒഴിവുകള്‍ നികത്താതിനാല്‍ ഓഫീസുകളില്‍ പൊതുജനങ്ങള്‍ക്ക്‌ കാര്യങ്ങള്‍ നടക്കുന്നതിന്‌ വളരെ പ്രയാസം ഉണ്ടാക്കുന്നു. താലൂക്ക്‌, വില്ലേജ്‌, സപ്ലൈഓഫീസ്‌, പഞ്ചായത്ത്‌ ഓഫീസുകളിലാണ്‌ ജീവനക്കാരുടെ ഒഴിവ്‌ പ്രയാസം സൃഷ്‌ടിക്കുന്നത്‌. വിരമിച്ച്‌ ജീവനക്കാര്‍ക്ക്‌ പകരമായി പുതിയ ആളുകളെ നിയമിക്കാത്തത്‌ വിരോധാഭാസമാണെന്ന്‌ ജീവനക്കാര്‍ പറയുന്നു.
ഐ.എസ്‌.എം ഏരിയ സമ്മേളനം
പാലക്കാട്‌: ചെര്‍പ്പുളശ്ശേരി ഐ.എസ്‌.എം ഏരിയ സമ്മേളനം 26ന്‌ ഒറ്റപ്പാലം ബസ്‌സ്റ്റാന്റ്‌ പരിസരത്ത്‌ നടത്താന്‍ തീരുമാനിച്ചു. മത രാഷ്‌ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന കാമ്പയിനില്‍ ഇസ്‌ലാം നന്മയുടെ സന്ദേശം എന്ന വിഷയത്തില്‍ പ്രഭാഷണം നടക്കും.സ്വാഗത സംഘയോഗം കെ.എന്‍.എം മണ്ഡലം പ്രസിഡണ്ട്‌ മുഹമ്മദ്‌ മാസ്റ്ററുടെ അധ്യക്ഷതയില്‍ സെക്രട്ടറി മുഹമ്മദ്‌കുട്ടി മാസ്റ്റര്‍ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രതിനിധികളായ റഷീദ്‌ കൊടക്കാട്‌, സ്വാദിഖ്‌ബ്‌നു സലീം, ഹസന്‍ അന്‍സാരി, പി.വി ഹംസ, എം. മുഹമ്മദ്‌കുട്ടി, ഷൗക്കത്ത്‌, മുബാറഖ്‌, ഷൗക്കത്തലി മാസ്റ്റര്‍, അബൂബക്കര്‍ മദനി, കെ.ടി അബൂബക്കര്‍, എം. മൂസക്കോയ ഹാജി, അബൂബക്കര്‍ മാസ്റ്റര്‍, പ്രസംഗിച്ചു. 

  • ചികിത്സക്കെത്തുന്നവര്‍ക്ക്‌ ദുരിതം
ഒറ്റപ്പാലം നഗരസഭ വേലായുധന്‍
വൈദ്യരോട്‌ അനാദരവ്‌ കാണിക്കുന്നു
ഒറ്റപ്പാലം: ഒറ്റപ്പാലം നഗരസഭ വേലായുധന്‍ വൈദ്യരോട്‌ അനാദരവ്‌ കാണിച്ചു. ഏഴര പതിറ്റാണ്ടുകാലം ഒറ്റപ്പാലത്ത്‌ രോഗികള്‍ക്ക്‌ സേവനം ചെയ്‌തുവന്ന ആയുര്‍വേദ ശിരോമണി വേലായുധന്‍ വൈദ്യര്‍ തന്റെ ചിരകാല അഭിലാഷം പൂവണിയുന്നതിനുവേണ്ടി തന്റെ വൈദ്യശാല കെട്ടിടവും, ഉപകരണങ്ങളും സ്ഥലവും സര്‍ക്കാറിന്‌ ദാനം നല്‍കിയത്‌. തന്റെ മാതാവ്‌ മാധവിക്കുട്ടി അമ്മയുടെ പേരില്‍ ഒറ്റപ്പാലം ടൗണില്‍ സര്‍ക്കാര്‍ ആയുര്‍വേദ ആസ്‌പത്രി ഉയരണമെന്നതായിരുന്നു വൈദ്യരുടെ അന്ത്യാഭിലാഷം. അതിനുശേഷം വൈദ്യരുടെ ബന്ധുക്കളാണ്‌ ഒസ്യത്ത്‌ രേഖകള്‍ സര്‍ക്കാറിന്‌ കൈമാറിയത്‌. അതോടെ വൈദ്യരുടെ കെട്ടിടം സര്‍ക്കാര്‍ ഭൂമിയായി മാറുകയും ചെയ്‌തു. ലക്ഷങ്ങള്‍ വിലമതിക്കുന്ന മരുന്നുകള്‍ രോഗികള്‍ക്ക്‌ സൗജന്യമായി നല്‍കുകയും ചെയ്‌തു.
തല്‍ക്കാലം ആഴ്‌ച്ചയില്‍ രണ്ടുദിവസം ഒ.പി ആയി പ്രവര്‍ത്തിച്ചു. കെട്ടിടം ഇപ്പോള്‍ ശോച്യാവസ്ഥയിലാണ്‌. പുതിയ സര്‍ക്കാര്‍ ആയൂര്‍വേദ ആസ്‌പത്രി കെട്ടിടം ഉയരണമെന്നായിരുന്നു വൈദ്യരുടെ ആഗ്രഹം.
ഒറ്റപ്പാലം നഗരസഭ ഈ വര്‍ഷം ആകെ നീക്കിവെച്ച 5 ലക്ഷം രൂപ വൈദ്യശാല കെട്ടിടം റിപ്പയറിംഗിനുമാത്രമാണ്‌. ആയുര്‍വേദ ശിരോമണി വേലായുധന്‍ വൈദ്യര്‍ എന്ന പട്ടം ലഭിച്ച വൈദ്യരെ പേരിലും നഗരസഭ അവഗണിച്ചു. ആയുര്‍വേദ ആസ്‌പത്രി (വേലായുധന്‍ നായര്‍ സ്‌മാരകം) എന്നാണ്‌ പദ്ധതി രേഖയില്‍ കാണിച്ചിരിക്കുന്നത്‌.
ചികിത്സ തേടി പോകാന്‍ ജനങ്ങള്‍ക്ക്‌ ഏറെ ദുരിതമാണ്‌. ബസ്‌ ഇറങ്ങിയാല്‍ കിലോമീറ്ററോളം നടക്കണം. ഒറ്റപ്പാലം ടൗണില്‍ സര്‍ക്കാര്‍ ആയുര്‍വേദ ആസ്‌പത്രി വരികയാണെങ്കില്‍ ജനങ്ങള്‍ക്ക്‌ ഏറെ ഗുണം ചെയ്യും. ഇതിന്‌ ഒറ്റപ്പാലം നഗരസഭ ഇതുവരെയും തയ്യാറായിട്ടില്ല.


മുസ്‌ലിംലീഗ്‌ കാമ്പയിന്‍
പാലക്കാട്‌: മുസ്‌ലിംലീഗ്‌ കാമ്പയിന്റെ ഭാഗമായി പിരായിരി പഞ്ചായത്ത്‌ മുസ്‌ലിംലീഗ്‌ ക്യാമ്പയിന്‍ എം.കെ സെയ്‌ദ്‌ മുഹമ്മദ്‌ വി.എച്ച്‌. അബൂബക്കറിന്‌ ടോക്കണ്‍ നല്‍കി ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ മുസ്‌ലിംലീഗ്‌ വൈസ്‌ പ്രസിഡണ്ട്‌ എം.എം ഹമീദ്‌, മണ്ഡലം മുസ്‌ലിംലീഗ്‌ പ്രസിഡണ്ട്‌ കെ.ബി.എ സമദ്‌, മണ്ഡലം ട്രഷറര്‍ പി.എ അബ്‌ദുല്‍ ഗഫൂര്‍, മണ്ഡലം കമ്മിറ്റി സെക്രട്ടറിമാരായ എം.എച്ച്‌. മുജീബ്‌ റഹ്‌മാന്‍, കെ.ടി.എ ലത്തീഫ്‌, പഞ്ചായത്ത്‌ മുസ്‌ലിംലീഗ്‌ ഭാരവാഹികളായ അഡ്വ. എന്‍.എ ഹൈദരലി,
എച്ച്‌. കാജാഹുസൈന്‍, ഇ.കെ കാജാഹുസൈന്‍, പഞ്ചായത്ത്‌ മുസ്‌ലിം യൂത്ത്‌ലീഗ്‌ അധ്യക്ഷന്‍ വി.എം കാജാഹുസൈന്‍, പിരായിരി ഗ്രാമപഞ്ചായത്തിലെ മുസ്‌ലിംലീഗ്‌ പാര്‍ട്ടി ലീഡര്‍ എസ്‌.എം നാസര്‍, മെമ്പര്‍ എസ്‌.എം.എ നാസര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പാലക്കാട്‌: മുസ്‌ലിംലീഗ്‌ നടത്തുന്ന ഗൃഹ സമ്പര്‍ക്ക കാമ്പയിന്‍ സുത്താന്‍പേട്ട ഏരിയയില്‍ തുടക്കമായി. മണ്ഡലം മുസ്‌ലിംലീഗ്‌ വൈസ്‌ പ്രസിഡണ്ട്‌ എം.എ ലത്തീഫ്‌ഹാജി ഉദ്‌ഘാടനം ചെയ്‌തു. ടി.പി സക്കരിയ അധ്യക്ഷത വഹിച്ചു.
മുനിസിപ്പല്‍ മുസ്‌ലിംലീഗ്‌ ജനറല്‍ സെക്രട്ടറി എ.എം സലിം മണ്ഡലം യൂത്ത്‌ലീഗ്‌ ജനറല്‍ സെക്രട്ടറി വി.എ നാസര്‍, മുനിസിപ്പല്‍ യൂത്ത്‌ലീഗ്‌ പ്രസിഡണ്ട്‌ ടി.എച്ച്‌. ശിഹാബുദ്ദീന്‍, കാദര്‍ഖാന്‍, സെയ്‌ത്‌ മിര്‍സാഖാന്‍, എം. അന്‍വര്‍ ഹുസൈന്‍, എ.ടി ഉമ്മര്‍, സാദിഖ്‌, എ. അനീഷ്‌, സെയ്‌ത്‌ മീരാന്‍ ബാബു, ഹക്കീം എന്നിവര്‍ പ്രസംഗിച്ചു.
 


പ്രതീക്ഷിച്ച മഴ ലഭിച്ചില്ല; കൃഷിയും

കര്‍ഷക മനസും കരിഞ്ഞുണങ്ങുന്നു

* ഭവാനിയിലെയും കുന്തിപ്പുഴയിലെയും നീരൊഴുക്ക്‌ നിലച്ചു
* വരള്‍ച്ച നേരിടാന്‍ സംവിധാനമില്ല

ഗഫൂര്‍ കോല്‍ക്കളത്തില്‍ /മണ്ണാര്‍ക്കാട്‌ 

കനത്ത വേനലില്‍ പ്രതീക്ഷിച്ച മഴ ലഭിക്കാത്തതിനാല്‍ ജലക്ഷാമവും കൃഷിനാശവും രൂക്ഷമാവുന്നു. കുംഭത്തിലും മീനത്തിലും മഴ ലഭിക്കുമെന്ന്‌ പ്രതീക്ഷിച്ച കര്‍ഷകര്‍ക്ക്‌ മേടം പിറന്നിട്ടും നിരാശ മാത്രമാണുള്ളത്‌.
കഴിഞ്ഞ ആഴ്‌ച്ച വൈകുന്നേരങ്ങളില്‍ മേഘങ്ങള്‍ ഇരുണ്ടുകൂടിയെങ്കിലും ജില്ലയുടെ ഒട്ടുമിക്ക പ്രദേശങ്ങളിലും മഴ ലഭിച്ചില്ല. വേനല്‍ ചൂടും മഴയുടെ ദൗര്‍ബല്യവും കാരണം ജലാശയങ്ങള്‍ വറ്റി വരണ്ടിരിക്കുകയാണ്‌. മണ്ണാര്‍ക്കാട്‌ താലൂക്കില്‍ ഇക്കുറി ശക്തമായ വരള്‍ച്ചയാണ്‌ നേരിട്ടുകൊണ്ടിരിക്കുന്നത്‌. മണ്ണാര്‍ക്കാട്ടെയും അട്ടപ്പാടിയിലെയും പുഴകളും തോടുകളും ഉണങ്ങിവരണ്ടു. കുന്തിപ്പുഴയില്‍ നീരൊഴുക്ക്‌ നിലച്ചു. ചില പ്രദേശങ്ങളില്‍ തടയണ നിര്‍മിച്ചതിനാല്‍ വെള്ളം കെട്ടിനില്‍ക്കുന്നതും മണല്‍ വാരി കുഴിയുണ്ടായ ഭാഗങ്ങളിലെ വെള്ളവും ഒഴിച്ചാല്‍ കുന്തിപ്പുഴയെയും ആശ്രയിക്കാന്‍ ഇനി കൂടുതല്‍ കഴിയില്ലെന്നതാണ്‌ സാഹചര്യം. നെല്ലിപ്പുഴ നേരത്തെ വരണ്ടുണങ്ങിയതാണ്‌. തുപ്പനാട്‌, ചൂരിയോട്‌, കണ്ണംകുണ്ട്‌ പുഴകളുടെ അവസ്ഥയും ഇതുതന്നെയാണ്‌. ഭവാനിയിലും ശിരുവാണിയിലും നീരൊഴുക്ക്‌ കുറഞ്ഞുതുടങ്ങി. കുളങ്ങളുടെ അവസ്ഥയിലും മാറ്റമില്ല.
താലൂക്കിലെ 90 ശതമാനം കുളങ്ങളും വറ്റിവരണ്ടു. പുഴകളും തോടുകളും കുളങ്ങളും വരണ്ടതോടെ കിണറുകളിലും വെള്ളം കിട്ടാതെവന്നത്‌ കുടിവെള്ളത്തിനു പോലും പ്രയാസം അനുഭവപ്പെട്ടു തുടങ്ങിയിരിക്കുകയാണ്‌. ജലക്ഷാമം രൂക്ഷമായതോടെ ഗാര്‍ഹികാവശ്യങ്ങള്‍ക്കും കാര്‍ഷിക ആവശ്യങ്ങള്‍ക്കും വെള്ളം ഇല്ലാതായി. കുടിവെള്ളത്തിനായി വീട്ടമ്മമാര്‍ നെട്ടോട്ടമോടുന്ന കാഴ്‌ച്ചയാണ്‌ ഗ്രാമങ്ങളിലുള്‍പ്പെടെ കാണുന്നത്‌.
വരള്‍ച്ച കാര്‍ഷിക വിളകളുടെ നാശത്തിന്‌ ആക്കം കൂട്ടിയിരിക്കുകയാണ്‌. തെങ്കര, മെഴുകുമ്പാറ, പുല്ലാശ്ശേരി, മുണ്ടേക്കരായ്‌, അരിയൂര്‍, കച്ചേരിപ്പറമ്പ്‌, തിരുവിഴാംകുന്ന്‌, കണ്ടമംഗലം, വടശ്ശേരിപ്പുറം, പയ്യനടം തുടങ്ങിയ കാര്‍ഷിക പ്രദേശങ്ങളിലെ കര്‍ഷകര്‍ ആശങ്കയിലാണ്‌. അലനല്ലൂര്‍ പഞ്ചായത്തിലും ജലക്ഷാമം രൂക്ഷമായിട്ടുണ്ട്‌. വരള്‍ച്ച ശക്തമാവുമ്പോഴും ഇതുമൂലം ജനങ്ങള്‍ക്കും കൃഷികള്‍ക്കുമുണ്ടാവുന്ന ദുരിതങ്ങള്‍ തീര്‍ക്കുന്നതിനാവശ്യമായ യാതൊരു നടപടികളും ബന്ധപ്പെട്ടവര്‍ സ്വീകരിച്ചിട്ടില്ലെന്ന പരാതി ഉയര്‍ന്നിരിക്കുന്നു.
സര്‍ക്കാരോ മറ്റു ഏജന്‍സികളോ ഈ മേഖലയെ അവഗണിക്കുകയാണെന്നാണ്‌ നാട്ടുകാരുടെ പരാതി. വരള്‍ച്ചയെ നേരിടുന്നതിന്‌ അടിയന്തര നടപടികള്‍ കൈകൊള്ളാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവുന്നില്ലെങ്കില്‍ ലക്ഷങ്ങളുടെ കൃഷിനാശവും നൂറുകണക്കിന്‌ കുടുംബങ്ങളുടെ ദുരിതവും ഇനിയും വര്‍ദ്ധിക്കും.
കൈവരിയില്ലാത്ത മുണ്ടതോട്‌ പാലം 
കൈവരിയില്ലാത്ത മുണ്ടതോട്‌
പാലം ഭീഷണിയാവുന്നു
അലനല്ലൂര്‍: കൈവരിയില്ലാത്ത തടിയംപറമ്പ്‌ മുണ്ടതോട്‌ പാലം അപകട ഭീഷണിയായി മാറുന്നു. അലനല്ലൂര്‍ പഞ്ചായത്തിനെയും മലപ്പുറം ജില്ലയിലെ എടപ്പറ്റ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പ്രധാന പാലമാണിത്‌.
ഒന്നര പതിറ്റാണ്ട്‌ മുമ്പ്‌ നിര്‍മിച്ച ഈ പാലത്തിന്‌ കൈവരികള്‍ കെട്ടാന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. കുത്തനെയുള്ള ഇറക്കവും ശേഷം വളവോട്‌കൂടിയ റോഡുമാണിവിടെയുള്ളത്‌. അതുകൊണ്ട്‌ തന്നെ നിരവധി വാഹനങ്ങള്‍ ഇവിടെ അപകടത്തില്‍പ്പെട്ടിട്ടുണ്ട്‌. ചെറിയ പാലമാണെങ്കിലും റോഡില്‍ നിന്നുള്ള താഴ്‌ച വലുതാണ്‌. ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും അപകടത്തില്‍പ്പെടുന്നത്‌ പതിവാണ്‌. 2004 എടത്തനാട്ടുകര തടിയംപറമ്പ്‌-കൊമ്പംകല്ല്‌ റോഡ്‌ ടാറിംഗ്‌ നടത്തിയതോടെ ഇതുവഴി വാഹനങ്ങളുടെ തിരക്കും വര്‍ദ്ധിച്ചു.
കരുവാരക്കുണ്ടിലേക്കും അതുപോലെ അലനല്ലൂരിലേക്കുമുള്ള എളുപ്പ മാര്‍ഗ്ഗമാണിത്‌. അപായ സൂചന ബോര്‍ഡുകളും പാലത്തിന്‌ കൈവരികളും ഇല്ലാത്തത്‌ വാഹനങ്ങള്‍ തോട്ടിലേക്ക്‌ മറിയാന്‍ ഇടയാകുന്നു. 

കലവറയിലേക്ക്‌ മണല്‍ മാറ്റല്‍:
ലോറികള്‍ പിടിച്ചെടുക്കും

പാലക്കാട്‌: മലമ്പുഴ മണല്‍ പൊതു ആവശ്യങ്ങള്‍ക്ക്‌ നിര്‍മിതിയുടെ കലവറയിലേയ്‌ക്ക്‌ മാറ്റുന്നതിന്‌ ലോറികള്‍ പിടിച്ചെടുക്കാന്‍ ജില്ലാ കലക്‌ടര്‍ കെ.വി.മോഹന്‍കുമാര്‍ മോട്ടോര്‍ വെഹിക്കിള്‍ വകുപ്പുദ്യോഗസ്ഥര്‍ക്കും പൊലീസിനും ഉത്തരവ്‌ നല്‌കി.
മണല്‍ മാറ്റുന്നതിന്‌ അംഗീകൃത നിരക്കില്‍ ലോറി വിട്ടുതരണമെന്ന്‌ കഴിഞ്ഞ ദിവസം ജില്ലാ കലക്‌ടര്‍ ലോറി ഉടമകളുടെ അസോസിയേഷനോട്‌ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇത്‌ നിരസിച്ചതിനെത്തുടര്‍ന്നാണ്‌ 1981 ലെ കേരള റിക്വിസിഷന്‍ ആന്റ്‌ അക്വിസിഷന്‍ പ്രൊപ്പര്‍ട്ടീസ്‌ ആക്‌റ്റ്‌ പ്രകാരം ജില്ലാ മജിസ്‌ട്രേറ്റ്‌ കൂടിയായ കലക്‌ടര്‍ ലോറി പിടിച്ചെടുക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക്‌ നിര്‍ദ്ദേശം നല്‌കിയത്‌.
കഴിഞ്ഞ ദിവസം ലോറി ഉടമകളുടെ സംഘടന നേതാവ്‌ നന്ദകുമാര്‍ അടക്കമുളള നേതാക്കളുമായി ജില്ലാ കലക്‌ടറും ജില്ലാ പോലീസ്‌ സൂപ്രണ്ടും സംസാരിക്കവേ ലോറി വിട്ടു തരാന്‍ തയ്യാറാണെന്ന്‌ അവര്‍ അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട്‌ മലമ്പുഴ മണലെടുപ്പുമായി ബന്ധപ്പെട്ട സംയുക്ത സമര സമിതിയുടെ ആവശ്യങ്ങള്‍ക്ക്‌ സര്‍ക്കാര്‍ പരിഹാരം കാണാത്ത സാഹചര്യത്തില്‍ ലോറി വിട്ടു തരാനാവില്ലെന്ന്‌ ഉടമകള്‍ അറിയിച്ചതിനെ തുടര്‍ന്നാണ്‌ ജില്ലാ കലക്‌ടര്‍ ലോറി പിടിച്ചെടുക്കാന്‍ ഉത്തരവ്‌ നല്‍കിയത്‌.
പാവപ്പെട്ടവര്‍ക്കായുളള ഭവന നിര്‍മാണ പദ്ധതിയായ ഇ.എം.എസ്‌., എം.എന്‍., ബി.പി.എല്‍., ഇന്ദിരാ ആവാസ്‌ യോജന, പട്ടികജാതി-വര്‍ഗ വിഭാഗങ്ങളുടെ ഭവന പദ്ധതികള്‍ക്കാണ്‌ കലവറ വഴി മണല്‍ വിതരണം ചെയ്യുന്നത്‌. 




രോഗങ്ങള്‍ വര്‍ദ്ധിക്കുവാന്‍ കാരണം അനാശാസ്യപ്രവര്‍ത്തനങ്ങള്‍
പട്ടാമ്പി; ഇന്ന്‌ വര്‍ദ്ധിച്ചുവരുന്ന അനാശാസ്യപ്രവര്‍ത്തനങ്ങള്‍ മൂലമാണ്‌ രോഗങ്ങള്‍ ഉണ്ടാകുന്നതെന്ന്‌ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഡയറക്‌ടര്‍ റഹ്‌മത്തുല്ലാ ഖാസിമി മുത്തേടം അഭിപ്രായപ്പെട്ടു.
തിന്മകള്‍ അധികരിച്ചതുമൂലം ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ അവന്‍ തന്നെ നീക്കം ചെയ്യുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പട്ടാമ്പി മണ്ഡലം എസ്‌.വൈ.എസ്സിനു കീഴിലുള്ള ഖുര്‍ആന്‍ സ്റ്റഡിസെന്റര്‍ പ്രതിമാസ ഖുര്‍ആന്‍ പ്രഭാഷണത്തില്‍ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സയ്യിദ്‌ അബ്‌ദുറഹ്‌മാന്‍ ജിഫ്രി തങ്ങള്‍ അധ്യക്ഷത വഹിച്ചു.
അബ്‌ദുസമദ്‌ ബാഖവി ചേകന്നൂര്‍ ആമുഖപ്രഭാഷണം നടത്തി. എന്‍.പി മരക്കാര്‍, നസീര്‍ ബാഖവി ചേകന്നൂര്‍, അബ്‌ദുറഹ്‌മാന്‍ മരുതൂര്‍, സുബൈര്‍ അന്‍വരി തുടങ്ങിയവര്‍ പ്രസംഗിച്ചു.

 
പരുതൂര്‍ പഞ്ചായത്തിലെ മുടപ്പക്കാട്‌ കടത്തുതോണി നിര്‍ത്തലാക്കിയപ്പോള്‍ 

കടത്തുതോണി നിര്‍ത്തലാക്കി;
ജനങ്ങള്‍ ദുരിതത്തില്‍
കൂറ്റനാട്‌: യാതൊരു മുന്നറിയിപ്പുമില്ലാതെ പരുതൂര്‍ പഞ്ചായത്തിലെ മുടപ്പക്കാട്‌ കടത്തുകടവ്‌ നിര്‍ത്തലാക്കിയത്‌ യാത്രക്കാരെ പെരുവഴിയിലാക്കി. നൂറ്‌ കണക്കിന്‌ യാത്രക്കാര്‍ നിത്യേന യാത്രയാക്കായെത്തുന്ന ഈ കടവ്‌ നിര്‍ത്തലാക്കിയതില്‍ പഞ്ചായത്തിനെതിരെ പ്രതിഷേധം വ്യാപകമാണ്‌. പരുതൂര്‍ പഞ്ചായത്തിലെ മുടപ്പക്കാട്‌ നിവാസികള്‍ക്ക്‌ ആസ്‌പ്രത്രി, സ്‌കൂള്‍, എന്നിങ്ങനെ നിത്യ ജീവിതത്തിലെ ദൈനംദിന കാര്യങ്ങള്‍ക്ക്‌ തൃത്താലയിലും അതുവഴി മറ്റ്‌ ഭാഗങ്ങളിലേക്കും എത്തിപ്പെടാനുള്ള ഏക വഴിയാണ്‌ മുടപ്പക്കാട്‌-തൃത്താലക്കടവ്‌. ഈ കടവാണ്‌ യാതൊരു മുന്നറിയിപ്പുമില്ലാതെ പഞ്ചായത്ത്‌ അധികൃതര്‍ നിര്‍ത്തലാക്കിയത്‌. മാര്‍ച്ച്‌ 31 വരെയാണ്‌ കടത്തുകാരന്‌ പഞ്ചായത്ത്‌ കാലാവധി അനുവദിച്ചിരുന്നത്‌. കഴിഞ്ഞ ദിവസം ഇക്കാര്യമറിയാതെ വന്ന യാത്രക്കാര്‍ മണിക്കൂറുകളോളം കടവില്‍ കാത്തു നില്‍ക്കേണ്ടി വന്നു. 
 വേലികെട്ടി ആദിവാസി കോളനിയിലേക്കുള്ള വഴിയടച്ച നിലയില്‍


പുതുശ്ശേരി പാമ്പാംപള്ളം ആദിവാസി കോളനി
ഗുണ്ടാ ഭീതിയില്‍; അധികൃതര്‍ക്ക്‌ നിസ്സംഗത
മുഹമ്മദലി പാക്കുളം /പാലക്കാട്‌

മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്റെ മണ്ഡലമായ പുതുശ്ശേരി പാമ്പാംപള്ളം ആദിവാസി കോളനിയില്‍ ഭൂമി കയ്യേറി ഗുണ്ടാംസംഘങ്ങള്‍ അക്രമം നടത്തുന്നതായി പരാതി. 35 കുടുംബങ്ങള്‍ താമസിക്കുന്ന കോളനിയില്‍ വീടുകള്‍ ഇടിച്ച്‌ തകര്‍ത്തും കൃഷിയിടങ്ങള്‍ നശിപ്പിച്ചുമാണ്‌ ആദിവാസികളെ ഗുണ്ടാസംഘങ്ങള്‍ ഭീഷണിപ്പെടുത്തുന്നത്‌. ഈ വിഷയത്തില്‍ പരാതിയുമായി വന്നാല്‍ ഗുണ്ടാലിസ്റ്റില്‍പ്പെടുത്തുമെന്ന വാളയാര്‍ പോലീസിന്റെ ഭീഷണിയുമായതോടെ കോളനി വിട്ടുപോകേണ്ട ഗതികേടിലാണ്‌ കോളിനിക്കാര്‍. ഇക്കഴിഞ്ഞ 10ാം തിയ്യതിയിലാണ്‌ 40 പേരടങ്ങുന്ന ഗുണ്ടാസംഘങ്ങള്‍ കോളനിയിലെത്തി ആദിവാസികളുടെ വീടും കൃഷിയിടങ്ങളും നശിപ്പിച്ചത്‌. ചിലര്‍ക്ക്‌ നേരെ അക്രമവും നടത്തിരുന്നു. സംഭവത്തില്‍ ആദിവാസി കോളനിക്കാര്‍ പറയുന്നതിങ്ങനെ, 1984കളില്‍ ആദിവാസികളുടെ കൈവശമുള്ള രണ്ട്‌ ഏക്കറോളം വരുന്ന ഭൂമി 9 പേര്‍ വിലക്കെടുത്തിരുന്നു. തുടര്‍ന്ന്‌ 1986ല്‍ ആദിവാസികളുടെ കൈവശപ്പെടുത്തിയ ഭൂമി തിരിച്ചുനല്‍കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിയമം വന്നതോടെ ഭൂമിയെല്ലാം തിരിച്ച്‌ ആദിവാസികള്‍ക്ക്‌ തന്നെ കൈമാറി. പിന്നീട്‌ ഭൂമി കൈവശപ്പെടുത്താന്‍ ശ്രമം നടന്നെങ്കിലും അധികൃതരുടെ ഇടപെടല്‍മൂലം തടയുകയായിരുന്നു. എന്നാല്‍ ഭൂമി വിലക്കെടുത്തിരുന്ന ശശിധരന്‍ രാജഗോപാലന്‍ എന്നയാള്‍ക്ക്‌ മറിച്ചു വിറ്റു. വിളവൊന്നുമെടുക്കാതെ കിടന്നിരുന്ന ഭൂമി പിന്നീട്‌ നിയമക്കുരുക്കള്‍ മറച്ചുവെച്ച്‌ തമിഴ്‌നാട്‌ സ്വദേശിയായ ലത ചന്ദ്രശേഖര്‍ എന്നിവര്‍ക്ക്‌ വില്‍ക്കുകയായിരുന്നു. ഇപ്പോള്‍ ഇവരുടെ നേതൃത്വത്തിലാണ്‌ ആദിവാസികള്‍ക്ക്‌ നേരെ ആക്രമം നടത്തുന്നത്‌. കോളനിക്കാരുടെ വീടുകള്‍ ജെ.സി.ബിയും മറ്റു ഉപയോഗിച്ച്‌ തകര്‍ത്തുകൊണ്ടിരിക്കുകയാണ്‌. കോളനിയിലേക്കുള്ള വഴിയും അടച്ചിട്ടിരിക്കുന്നു.സംഭവുമായി ബന്ധപ്പെട്ട്‌ പ്രതികരിക്കാനെത്തുന്നവരെ ഫോട്ടോ എടുത്ത്‌ ഗുണ്ടാസംഘങ്ങളെ ഏല്‍പ്പിച്ച്‌ മര്‍ദ്ദിക്കുമെന്നാണത്രെ ഇവരുടെ ഭീഷണിപ്പെടുത്തല്‍. ഗത്യന്തരമില്ലാതെ കോളനിക്കാര്‍ വാളയര്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന്‌ കോളനിയിലേക്ക്‌ പോലീസ്‌ വന്നെങ്കിലും പാതിവഴിയില്‍ തിരിച്ചുപോവുകയായിരുന്നു. പരാതിയുമായി ബന്ധപ്പെട്ട്‌ കേസെടുക്കാനാവില്ലെന്നാണ്‌ പോലീസിന്റെ ഭാഷ്യം. എന്നാല്‍ തെളിവുകളെല്ലാം ആര്‍.ഡി.ഒയുടെ കൈവശമുണ്ടെന്ന്‌ കോളിനിക്കാരും പറയുന്നു. കഴിഞ്ഞ ദിവസം ഗുണ്ടാസംഘം വീട്‌ നശിപ്പിച്ചെന്ന പരാതിയുമായി നേരിട്ടു സ്റ്റേഷനിലെത്തിയാളെ ഭീഷണിപ്പെടുത്തി. ഇനി ഈവിഷയവുമായി പരാതിക്കെത്തില്ലെന്ന്‌ എഴുതിതരാന്‍ ആവശ്യപ്പെടുകയും പരാതിയുമായി വന്നാല്‍ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്നുപറഞ്ഞാണ്‌ ഭീഷണി. സ്ഥലം ആദ്യം വിലക്കെടുത്ത ഗംഗാധരന്‍ ഒരുപോലീസുദ്യോഗസ്ഥന്റെ സഹോദരനാണത്രെ. ഇവരെ സഹായിക്കാനാണ്‌ പോലീസ്‌ ഈ വിഷയത്തില്‍ ഭീഷണിപ്പെടുത്തുന്നതെന്ന്‌ നാട്ടുകാര്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട്‌ ജില്ലാ കളക്ടരോടും വില്ലേജിലും പരാതി നല്‍കിയെങ്കിലും വേണ്ട നടപടിയൊന്നുമെടുത്തിട്ടില്ല. അക്രമ ഭീതിയില്‍ കഴിയുന്ന ആദിവാസി കുടുംബങ്ങളുടെ കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ ഉടന്‍ നടപടിയെടുക്കണമെന്നാണ്‌ അസംഘടിതരായ ഇവരുടെ ആവശ്യം.



വിലക്കയറ്റത്തില്‍ പൊറുതിമുട്ടി ഒരു വിഷുകൂടി
എസ്‌. അബ്ദുല്‍ഖാദര്‍ / ആലത്തൂര്‍
നിത്യോപയോഗ സാധനങ്ങള്‍ക്ക്‌ പൊള്ളുന്ന വില സമ്മാനിച്ച്‌ ഒരു വിഷുപ്പുലരി കൂടിയെത്തി. വിഷു ആഘോഷത്തിന്റെ പ്രധാനയിനങ്ങളായ കൊന്നപ്പൂവിനും ചക്കക്കും മാങ്ങക്കും മലയാളിയുടെ പോക്കറ്റ്‌ കാലിയാക്കുന്ന വില. പഴവര്‍ഗ്ഗങ്ങള്‍ക്കും പച്ചക്കറികള്‍ക്കും പടക്കങ്ങള്‍ക്കും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ വില വര്‍ദ്ധിച്ചിരിക്കുകായണ്‌. ഇന്നലെ നഗരത്തിലെ മിക്ക മാര്‍ക്കറ്റുകള്‍ക്ക്‌ മുമ്പിലും വന്‍ ജനത്തിരക്ക്‌ അനുഭവപ്പെട്ടു. വിഷു ആഘോഷിക്കാനുള്ള സാധനങ്ങള്‍ വാങ്ങാനെത്തിയവരുടെ തിരക്ക്‌ നഗരത്തില്‍ ഗതാഗതക്കുരുക്കിനു വരെ വഴിവെച്ചു. വിഷുവിന്‌ കണിവെക്കാനുള്ള കൊന്നപ്പൂവിന്‌ ക്ഷാമം നേരിട്ടത്‌ ജനങ്ങളെ ഏറെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്‌.
നഗരത്തിലെ റോഡരികുകളില്‍ ധാരാളം പഴം പച്ചക്കറി പടക്ക വിപണനക്കാര്‍ ദിവസങ്ങള്‍ക്ക്‌ മുമ്പേ സ്ഥാനം പിടിച്ചിരുന്നു. ആലത്തൂര്‍ ഭാഗങ്ങളില്‍ കോര്‍ട്ട്‌ റോഡ്‌, സ്വാതി ജംഗ്‌ഷന്‍, മെയിന്‍ റോഡ്‌ എന്നിവിടങ്ങളിലും കച്ചവടക്കാരുടെ തിരക്കുണ്ടായിരുന്നു. ഇവിടെ ഇന്നലെ ആഴ്‌ച്ച ചന്തയായിരുന്നതിനാല്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധിയാളുകള്‍ സാധനങ്ങള്‍ വാങ്ങാനെത്തിയിരുന്നു. വിഷുപ്പുലരി കടന്നെത്താന്‍ മണിക്കൂറുകള്‍ ബാക്കിയിരുന്ന ഇന്നലെ വൈകീട്ട്‌ കച്ചവടക്കാര്‍ക്ക്‌ സന്തോഷത്തിന്റെ മണിക്കൂറുകളായിരുന്നു.
വിലക്കയറ്റം ഇവരുടെ കച്ചവടത്തെയും സാരമായി ബാധിച്ചതായി കച്ചവടക്കാര്‍ ഒന്നടങ്കം സമ്മതിക്കുന്നുണ്ട്‌. വിലക്കയറ്റത്തില്‍ മുങ്ങിയ ഒരു വിഷുപ്പുലരികൂടി ആഘോഷിക്കേണ്ട ഗതികേടിലാണ്‌ ജനം.

ചില്ലറക്ഷാമം രൂക്ഷം
പാലക്കാട്‌: പ്രതീക്ഷയുടെ വിഷുപ്പുലരിയില്‍ കുരുന്നുകള്‍ക്ക്‌ കൈനീട്ടം നല്‍കാന്‍ ചില്ലറ ലഭ്യമാവാത്തത്‌ ജനത്തെ ഏറെ ബുദ്ധിമുട്ടിച്ചു. ജില്ലയുടെ പലഭാഗങ്ങളിലും വിഷു അടുത്തതോടെത്തന്നെ ചില്ലറക്ഷാമം രൂക്ഷമായിരുന്നു. 50 പൈസക്കും 1 രുപക്കും വേണ്ടി ബസ്സുകളില്‍ കണ്ടക്‌ടര്‍മാരും യാത്രക്കാരും തമ്മിലുള്ള തര്‍ക്കങ്ങള്‍ നിത്യ സംഭവങ്ങളായി. കടകളില്‍ സാധനങ്ങള്‍ വാങ്ങാനെത്തുന്നവരും കടക്കാരും തമ്മിലും തര്‍ക്കങ്ങള്‍ പതിവാണ്‌. ചില്ലറ പൈസകള്‍ വാഹനങ്ങളുടെ വാഷറുകള്‍ നിര്‍മിക്കുന്നതിനായി കൊണ്ടുപോവുന്നതാണ്‌ ചില്ലറക്ഷാമത്തിന്‌ കാരണമെന്ന്‌ പറയുന്നു.

കാര്‍ഷിക പദ്ധതി ആനുകൂല്യം 
യഥാര്‍ത്ഥ കര്‍ഷകര്‍ക്ക്‌ ലഭിക്കുന്നില്ലെന്ന്

ഒറ്റപ്പാലം: കര്‍ഷകരെ പ്രീതിപ്പെടുത്താന്‍ ഒറ്റപ്പാലം നഗരസഭ തയ്യാറാക്കിയ പദ്ധതി ആനുകൂല്യം യഥാര്‍ത്ഥ കര്‍ഷകര്‍ക്ക്‌ ലഭിക്കുന്നില്ലെന്ന്‌ ആരോപണം. ഓരോ വര്‍ഷവും കാര്‍ഷിക മേഖലക്ക്‌ നഗരസഭ ചെലവഴിക്കുന്നത്‌ ലക്ഷങ്ങളാണ്‌.
ഈ പ്രവണത തുടങ്ങിയിട്ട്‌ വര്‍ഷം 14 ആയി. സംഖ്യ ഓരോ വര്‍ഷവും ചെലവഴിക്കുകയും ചെയ്യുന്നുണ്ട്‌. ഒറ്റപ്പാലം നഗരസഭ പരിധിക്കുള്ളില്‍ 5,500 ഹെക്‌ടര്‍ നെല്‍പ്പാടങ്ങളാണ്‌ 14 വര്‍ഷം മുമ്പുണ്ടായിരുന്നത്‌. അത്‌ ഇപ്പോള്‍ 4,500 ഹെക്‌ടറായി ചുരുങ്ങി. 100 ഹെക്‌ടര്‍ നെല്‍പ്പാടം പ്ലോട്ട്‌ തിരിച്ച്‌ വീടുകള്‍ നിര്‍മിക്കുവാന്‍ ഉപയോഗിച്ചു കഴിഞ്ഞു. കാര്‍ഷിക മേഖലയില്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുവാന്‍ വേണ്ടിയാണ്‌ കേന്ദ്രസര്‍ക്കാര്‍ ജനകീയാസൂത്രണ പദ്ധതിപ്രകാരം ഇത്തരം പദ്ധതി നടപ്പിലാക്കിയത്‌. തുടര്‍ന്ന്‌ ഒറ്റപ്പാലം നഗരസഭ കാര്‍ഷിക മേഖലയുടെ ഓരോ പദ്ധതിക്ക്‌ പുതിയ ഓമന പേരുകളും നല്‍കി. ഇല്ലം നിറ വല്ലംനിറ, കേര കര്‍ഷകന്‌ കാണിക്കയായ്‌, വീണ്ടെടുക്കാം പഴയ പ്രതാപം, ഹരിത, ഉഴവ്‌കൂലി. ഉഴവ്‌കൂലി ഒഴികെ ബാക്കി എല്ലാ പദ്ധതികള്‍ക്കും കോടിയിലേറെ ചെലവാക്കിയിട്ടും കാര്‍ഷികമേഖലയിലെ ഉല്‍പ്പാദനം കുറയാന്‍ ഇടയായത്‌ നഗരസഭ ഭരണാധികാരികളുടെ പിടിപ്പുകേടുമൂലമാണെന്ന്‌ കര്‍ഷകര്‍ ആരോപിക്കുന്നു. 2010-11 വര്‍ഷത്തില്‍ നഗരസഭ കാര്‍ഷിക മേഖലക്ക്‌ 19 ലക്ഷം രൂപയാണ്‌ നീക്കിവെച്ചിരിക്കുന്നത്‌.
ഇല്ലം നിറ വല്ലം നിറക്ക്‌ 8,50,000 രൂപയാണ്‌ കേര കര്‍ഷകന്‌ കാണിക്കയായി 1,90,000, വീണ്ടെടുക്കാം പഴം പ്രതാപം പദ്ധതിക്ക്‌ 2 ലക്ഷം ഹരിത-2010ന്‌ 2 ലക്ഷം, ഉഴവ്‌ കൂലി 6,06,060 രൂപ എന്നിങ്ങനെയാണ്‌. ഈ പതിവ്‌ തുടങ്ങിയ അന്ന്‌ മുതല്‍ ഇന്നുവരെ പദ്ധതിയുടെ നാലില്‍ ഒന്നുപോലും ആനുകൂല്യം കര്‍ഷകര്‍ക്ക്‌ ലഭിക്കുന്നില്ലെന്നാണ്‌ ഇവരുടെ ആരോപണം. നഗരസഭ പരിധിക്കുള്ളില്‍ നെല്‍പ്പാടങ്ങള്‍ പല ഭാഗത്തും തരിശുഭൂമിയാക്കി പ്ലോട്ട്‌ തിരിച്ച്‌ വില്‍പ്പന തകൃതിയില്‍ നടക്കുമ്പോഴും ഇതൊന്നും കണ്ടില്ലെന്ന ഭാവം നടിക്കുന്ന നഗരസഭ കേന്ദ്ര സര്‍ക്കാറിന്റെ ഫണ്ട്‌ യഥാസമയം ചെലവഴിക്കുവാന്‍ പദ്ധതി ആവിഷ്‌കരിക്കുന്നതില്‍ ഒട്ടും പിറകോട്ടല്ല.
കണ്ണിയംപുറം, തോട്ടക്കര, സൗത്ത്‌ പനമണ്ണ, വരോട്‌, പാലപ്പുറം ഭാഗങ്ങളില്‍ വയലുകള്‍ നികത്തി വീടുകള്‍ ഇപ്പോഴും നിര്‍മിച്ചുക്കൊണ്ടിരിക്കുകയാണ്‌. ഇതിനെല്ലാം കാരണം ജലസേചന സൗകര്യം ഇല്ലാത്തതാണ്‌. കോടികള്‍ ചെലവഴിക്കുന്ന നഗരസഭക്ക്‌ ജലസേചന പദ്ധതി നടപ്പാക്കി കര്‍ഷകരെ രക്ഷപ്പെടുത്തിക്കൂടെ എന്ന ചോദ്യം പരക്കെ ഉയര്‍ന്നുതുടങ്ങി.


മികച്ച പ്രാദേശിക ലേഖകനുള്ള
പ്രസ്‌ ക്ലബ്ബ്‌ അവാര്‍ഡിന്‌
അപേക്ഷ ക്ഷണിച്ചു
പാലക്കാട്‌: ജില്ലയിലെ മികച്ച പ്രാദേശിക ലേഖകനുള്ള ഇ.എ വഹാബ്‌ സ്‌മാരക പ്രസ്‌ ക്ലബ്ബ്‌ അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു. 2009 ജനുവരി ഒന്നിനും ഡിസംബര്‍ 31നും ഇടക്ക്‌ മലയാള പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച മികച്ച സൃഷ്‌ടിക്കാണ്‌ അവാര്‍ഡ്‌. വാര്‍ത്ത, ഫീച്ചര്‍, ലേഖനം, ലേഖന പരമ്പര തുടങ്ങി എല്ലാ വിഭാഗത്തിലുമുള്ള സൃഷ്‌ടികളും പരിഗണിക്കും. സൃഷ്‌ടികളുടെ മൂന്നുകോപ്പി സഹിതം അപേക്ഷ 27നകം സെക്രട്ടറി പ്രസ്‌ക്ലബ്ബ്‌, പ്രസ്‌ ക്ലബ്ബ്‌ റോഡ്‌ പാലക്കാട്‌ എന്ന വിലാസത്തില്‍ ലഭിക്കണം. അപേക്ഷ പത്രാധിപരോ, ജില്ലാ ലേഖകനോ സാക്ഷ്യപ്പെടുത്തണം. ഒരാള്‍ക്ക്‌ ഒന്നിലേറെ സൃഷ്‌ടികള്‍ അയക്കാം. കവറിനുപുറത്ത്‌ ഇ.എ വഹാബ്‌ സ്‌മാരക പ്രസ്‌ക്ലബ്ബ്‌ അവാര്‍ഡിനുള്ള അപേക്ഷ എന്ന്‌ എഴുതണം. 2001 രൂപയും പ്രശസ്‌തി പത്രവും അടങ്ങിയതാണ്‌ അവാര്‍ഡ്‌.


നെല്ലായയില്‍ ഹരിത വനിത
സംഘങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചു
നെല്ലായ: സ്‌ത്രീശാക്തീകരണം ലക്ഷ്യമാക്കി നെല്ലായ പഞ്ചായത്ത്‌ മുസ്‌ലിംലീഗ്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്തില്‍ ഹരിത വനിത സംഘങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചു. ആദ്യഘട്ടത്തില്‍ എട്ട്‌ സംഘങ്ങള്‍ രൂപീകരിച്ചു. സാമൂഹിക മുന്നേറ്റത്തില്‍ നിര്‍ണായക പങ്ക്‌ വഹിക്കേണ്ട സ്‌ത്രീകള്‍ക്ക്‌ ദിശാബോധം പകര്‍ന്നുകൊണ്ടുള്ള സംഘ രൂപീകരണം ഗ്രാമീണ മേഖലയില്‍ പുത്തന്‍ ചുവടുവെപ്പായി. വിദ്യാഭ്യാസം, ആരോഗ്യം, കുടുംബജീവിതം, മൈക്രോഫിനാന്‍സിംഗ്‌ എന്നീ മേഖലകളുമായി ബന്ധപ്പെട്ടാണ്‌ സംഘങ്ങള്‍ പ്രവര്‍ത്തിക്കുക. സംഘരൂപീകരണ യോഗങ്ങളില്‍ പഞ്ചായത്തിലെ വിവിധ ശാഖകളില്‍ വന്‍ സ്‌ത്രീ പങ്കാളിത്തം ഉണ്ടായിരുന്നു. മുസ്‌ലിംലീഗ്‌ സംസ്ഥാന കമ്മിറ്റിയംഗം മരക്കാര്‍ മാരായമംഗലം, മേലാടയില്‍ ബാപ്പുട്ടി, എം.ടി.എ നാസര്‍ മാസ്റ്റര്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ്‌ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്‌.

1 comment: