Wednesday, April 14, 2010

ചൈനയില്‍ ശക്തമായ ഭൂചലനം 400 മരണം


ഭൂകമ്പത്തില്‍ തകര്‍ന്ന വീടുകള്‍




ബീജിംഗ്‌: പടിഞ്ഞാറന്‍ ചൈനയിലെ ക്വിന്‍ഹായി പ്രവിശ്യയിലും ടിബറ്റിലുമുണ്ടായ ശക്‌തമായ ഭൂകമ്പത്തില്‍ 400 പേര്‍ മരിച്ചു. 10,000 പേര്‍ക്ക്‌ പരിക്കേറ്റതായി ചൈനീസ്‌ ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. റിക്‌ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്‌ അനുഭവപ്പെട്ടതെന്ന്‌ അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. എന്നാല്‍ റിക്‌ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തിയതായാണ്‌ ചൈന അറിയിച്ചത്‌. വടക്കുപടിഞ്ഞാറന്‍ ചൈനയില്‍ ബുധനാഴ്‌ച രാവിലെയുണ്ടായ ഭൂകമ്പത്തിന്‌ ശേഷം മൂന്ന്‌ ശക്തമായ തുടര്‍ ചലനങ്ങളും അനുഭവപ്പെട്ടു. തുടര്‍ ചലനങ്ങള്‍ റിക്ടര്‍ സ്‌കെയിലില്‍ 5.3, 5.2, 4.7 രേഖപ്പെടുത്തി.
പ്രദേശത്തെ ഒട്ടുമിക്ക കെട്ടിടങ്ങളും തകര്‍ന്നതായി ബി.ബി.സി റിപ്പോര്‍ട്ട്‌ ചെയ്‌തു. ഒട്ടേറെപ്പേര്‍ അവശിഷ്‌ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പരിക്കേറ്റവരെ വിവിധ ആസ്‌പത്രികളില്‍ പ്രവേശിപ്പിച്ചിരിക്കയാണ്‌.
ക്വിന്‍ഹായി പ്രവിശ്യയിലെ തെക്കുകിഴക്കന്‍ പ്രദേശമായ ഗോര്‍മുഡിന്‌ 380 കിലോമീറ്റര്‍ അകലെ 46 കിലോമീറ്റര്‍ ഭൂമിക്കടിയിലാണ്‌ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ശക്തമായ ചലനമുണ്ടായ ജിയേഗു ടൗണ്‍ഷിപ്പിലെ 85 ശതമാനം കെട്ടിടങ്ങളും തകര്‍ന്നതായാണ്‌ റിപ്പോര്‍ട്ട്‌. പ്രാദേശിക സമയം രാവിലെ എട്ട്‌ മണിയോടെയാണ്‌ ചലനം അനുഭവപ്പെട്ടത്‌. പ്രദേശത്തെ നിരവധി സ്‌കൂളുകളും തകര്‍ന്നിട്ടുണ്ട്‌. മരവും മണ്ണും ഉപയോഗിച്ചുള്ള വീടുകളാണ്‌ പ്രദേശത്ത്‌ കൂടുതല്‍. ക്വിങ്‌ഹായിലെ പാര്‍ക്കിലുണ്ടായിരുന്ന ബുദ്ധ ഗോപുരവും തകര്‍ന്നു. തെക്കുകിഴക്കു ഭാഗത്തെ ഒറ്റപ്പെട്ട പ്രദേശമായതിനാല്‍ വൈകിയാണ്‌ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്‌. ഭൂചലന ദുരന്തങ്ങള്‍ നേരിടുന്നതില്‍ വിദഗ്‌ധരായ അയ്യായിരത്തോളം പേരെ സമീപ പ്രവിശ്യകളില്‍ നിന്ന്‌ സ്ഥലത്ത്‌ വിന്യസിപ്പിച്ചിട്ടുണ്ട്‌. രക്ഷാപ്രവര്‍ത്തനത്തിന്‌ സൈന്യവും സ്ഥലത്തെത്തി. കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍പെട്ടവരെ രക്ഷപ്പെടുത്താന്‍ സൈന്യത്തിന്‌ ഏറെ സാഹസപ്പെടേണ്ടിവന്നു. പ്രദേശത്ത്‌ വൈദ്യുത ബന്ധവും ജലവിതരണവും തടസപ്പെട്ടു. ടെലഫോണ്‍ സംവിധാനം തകര്‍ന്നതും ആവശ്യമായ എസ്‌കവേറ്ററുകളും മറ്റ്‌ ഉപകരണങ്ങളും ലഭ്യമാകാതിരുന്നതും രക്ഷാപ്രവര്‍ത്തനത്തിന്‌ തടസമായി. മണ്‍വെട്ടികളുപയോഗിച്ചാണ്‌ തകര്‍ന്ന വീടിന്റെ മേല്‍ക്കൂര വെട്ടിപ്പൊളിച്ചത്‌. കൈകളും സ്വന്തം കായിക ശേഷിയും മാത്രം ഉപയോഗപ്പെടുത്തി മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ ബുദ്ധിമുട്ടാണെന്ന്‌ ഒരു സൈനിക ഓഫീസര്‍ പറഞ്ഞു. ആളുകള്‍ക്ക്‌ ഉടന്‍ ചികിത്സ ലഭ്യമാക്കേണ്ടതുണ്ടെന്നും എന്നാല്‍ റോഡുകള്‍ തകര്‍ന്നതിനാല്‍ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും സ്ഥലത്ത്‌ എത്തിപ്പെടാന്‍ ബുദ്ധിമുട്ട്‌ നേരിട്ടതായും അദ്ദേഹം വ്യക്തമാക്കി. 1976 ശേഷം പ്രദേശത്ത്‌ അനുഭവപ്പെടുന്ന ഏറ്റവും ശക്തമായ ഭൂചലനമാണിതെന്ന്‌ യു.എസ്‌ ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. 2008 മേയില്‍ ചൈനയിലെ സിച്ചാന്‍ പ്രവിശ്യയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. 87,000 പേരാണ്‌ അന്നു മരിച്ചത്‌.

No comments:

Post a Comment