Friday, April 16, 2010

ചട്ടംലംഘിച്ചതായി ഡി.ജി.പിയും; തച്ചങ്കരിയെ നീക്കി


തിരുവനന്തപുരം: സര്‍ക്കാര്‍ അനുമതി ഇല്ലാതെ വിദേശയാത്ര നടത്തിയ കണ്ണൂര്‍ മേഖലാ ഐ.ജി. ടോമിന്‍ ജെ. തച്ചങ്കരിയെ തല്‍സ്ഥാനത്ത്‌ നിന്ന്‌ നീക്കി. അദ്ദേഹത്തിന്‌ പകരം ചുമതല നല്‍കിയിട്ടില്ല. ചട്ടം ലംഘിച്ചാണ്‌ യാത്രയെന്നും സര്‍ക്കാരിന്‌ ഉചിതമായ നടപടി സ്വീകരിക്കാമെന്നും ഇന്നലെ ഡി.ജി.പി ജേക്കബ്‌ പുന്നൂസിന്റെ റിപ്പോര്‍ട്ട്‌ ലഭിച്ചതിന്‌ പിന്നാലെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാവുകയായിരുന്നു. തച്ചങ്കരി ചട്ട ലംഘനം നടത്തിയതായി നേരത്തെ എ.ഡി.ജി.പി സിബി മാത്യു റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. തച്ചങ്കരിക്ക്‌ പകരം എസ്‌.ബി.ആര്‍.ബി ഐ.ജി സുരേഷ്‌കുമാറിനാണ്‌ കണ്ണൂര്‍ മേഖലയുടെ ചമതല. തച്ചങ്കരിയുടെ വിദേശയാത്രസംബന്ധിച്ച്‌ ഡി.ജി.പി ജേക്കബ്‌ പുന്നൂസ്‌ റിപ്പോര്‍ട്ട്‌ നല്‍കിയതായി മുഖ്യമന്ത്രി വി.എസ്‌. അച്യുതാനനന്ദന്‍ മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. തച്ചങ്കരി സര്‍വീസ്‌ ചട്ടം ലംഘിച്ചതായി ഡി.ജി.പി യുടെ റിപ്പോര്‍ട്ടിലുണ്ടെന്ന്‌ ഇതുസംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്‌ ഉത്തരമായി മുഖ്യമന്ത്രി വെളിപ്പെടുത്തി.
നേരത്തെ എ.ഡി.ജി.പി സിബി മാത്യുവും ഇതുസംബന്ധിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നുതായി മുഖ്യമന്ത്രി പറഞ്ഞു. റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചശേഷം എത്രയും വേഗം നടപടി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനു തൊട്ടു പിന്നാലെയാണ്‌ തച്ചങ്കരിയെ നീക്കിയത്‌. തച്ചങ്കരിയുടെ വിദേശയാത്രയെക്കുറിച്ച്‌ ജനതാദള്‍ നേതാവ്‌ എം.പി. വീരേന്ദ്രകുമാറാണ്‌ ആദ്യം ആക്ഷേപം ഉന്നയിച്ചത്‌. ഇതേതുടര്‍ന്ന്‌ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനനന്ദന്‍ അന്വേഷണത്തിന്‌ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
ഡി.ജി.പിയോടുപോലും അനുമതി വാങ്ങാതെയായിരുന്നു തച്ചങ്കരിയുടെ വിദേശയാത്ര. സിക്കിം യാത്രക്കെന്നു കാട്ടിയാണ്‌ അദ്ദേഹം അവധിക്ക്‌ അപേക്ഷിച്ചിരുന്നത്‌. ഐ.ജി. മഹേഷ്‌കുമാര്‍ സിംഗ്ലയെ മാത്രമാണ്‌ യാത്രക്കാര്യം വാക്കാല്‍ അറിയിച്ചിരുന്നതെന്ന്‌ സിബി മാത്യു കണ്ടെത്തി.
വിദേശയാത്രാ വിവരം ചോര്‍ന്നതോടെ പിടിച്ചുനില്‍ക്കാന്‍ തച്ചങ്കരി നടത്തിയ ശ്രമങ്ങള്‍ അദ്ദേഹത്തെ കൂടുതല്‍ കുഴപ്പത്തില്‍ ചാടിച്ചു. വിദേശത്ത്‌ നിന്ന്‌ പെട്ടെന്ന്‌ പറന്നെത്തിയ അദ്ദേഹം താന്‍ നാല്‌ ഗള്‍ഫ്‌ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയതായി സമ്മതിച്ചു.
എന്നാല്‍ മുന്‍കൂര്‍ അനുമതി ഇല്ലാതെ പല ഐ.എ.എസ്‌ ഉദ്യോഗസ്ഥരും തന്നെപ്പോലെ വിദേശയാത്ര നടത്തിയിട്ടുണ്ടെന്നും മടങ്ങിവന്നശേഷം അനുമതി സ്ഥിരീകരിക്കുകയായിരുന്നുവെന്നും ഡി.ജി.പിക്ക്‌ നല്‍കിയ വിശദീകരണത്തില്‍ തച്ചങ്കരി ചൂണ്ടിക്കാട്ടിയിരുന്നു. തന്റെ കാര്യത്തില്‍ മാത്രമായി നടപടിയെടുക്കരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
കണ്ണൂര്‍ ഐ.ജി.യായി നിയമിതനായ സുരേഷ്‌കമാര്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണനെ സന്ദര്‍ശിച്ചു.

No comments:

Post a Comment