Friday, April 16, 2010

പട്ടാപകല്‍ 18 കിലോ സ്വര്‍ണം കവര്‍ന്നു

കാഞ്ഞങ്ങാട്‌: പട്ടാപകല്‍ നഗരമദ്ധ്യത്തിലെ ആഭരണ കട കവര്‍ച്ച ചെയ്‌തു. ഉദ്ദേശം 18 കിലോ സ്വര്‍ണാഭരണങ്ങളും ഒരു ലക്ഷത്തോളം രൂപയും കവര്‍ന്നു. ഇന്നലെ പകല്‍ 12.45 നും 1.50 നുമിടയില്‍ കോട്ടച്ചേരി ടൗണിലെ രാജധാനി ഗോള്‍ഡ്‌ പാര്‍ക്കിലാണ്‌ നാടിനെ ഞെട്ടിച്ച കവര്‍ച്ച നടന്നത്‌. ജുമുഅ നമസ്‌കാരത്തിനുവേണ്ടി 12.45 ന്‌ സെന്റര്‍ ലോക്കിട്ട്‌ അടച്ച കട നിസ്‌കാരം കഴിഞ്ഞ്‌ വന്ന്‌ 1.50 ഓടെ തുറന്നപ്പോഴാണ്‌ ജ്വല്ലറിയുടെ താഴത്തെ നിലയിലെ ഷോക്കേസുകളില്‍നിന്ന്‌ ആഭരണങ്ങള്‍ കവര്‍ന്നതായി കണ്ടെത്തിയത്‌.
ജ്വല്ലറി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ പിറകിലെ ഇലക്‌ട്രോണിക്‌സ്‌ കടയുടെ പൂട്ട്‌ തകര്‍ത്ത്‌ മുറിയുടെ അകത്തുകൂടി കയറി ഭിത്തി തുരന്ന്‌ ജ്വല്ലറിയുടെ ഒന്നാം നിലയിലെ പ്ലാസ്റ്റര്‍ ഓഫ്‌ പാരിസ്‌ പതിച്ച്‌ മേല്‍ക്കൂരയില്‍ ധ്വാരമുണ്ടാക്കിയാണ്‌ ജ്വല്ലറിയുടെ അകത്ത്‌ കവര്‍ച്ചക്കാ
ര്‍ കടന്നത്‌. താഴത്തെ നിലയില്‍ ചൂവരിലും ഇരിപ്പിടങ്ങള്‍ക്കടുത്തുമുള്ള ഷോക്കേസുകളില്‍ സൂക്ഷിച്ചിരുന്ന കട്ടികൂടിയ വളകളും മാലകളുമാണ്‌ നഷ്‌ടപ്പെട്ടിരിക്കുന്നത്‌. മേശവലിപ്പിലുണ്ടായിരുന്ന ഒരുലക്ഷത്തോളം രൂപയും കാണാതായിട്ടുണ്ട്‌. ചില്ലറ ആഭരണങ്ങള്‍ തറയില്‍ വീണ്‌ കിടന്നിരുന്നു. കവര്‍ച്ച നടത്തിയതിന്‌ ശേഷം കള്ളന്മാര്‍ വന്നവഴിയേ തന്നെ തിരിച്ചുപോയതായി മനസ്സിലാകുന്നു. ഇന്‍വര്‍ട്ടറുകളും മറ്റും നിര്‍മ്മിച്ച്‌ നല്‍കുന്ന പുല്ലൂരിനടുത്ത കേളോത്തെ ഭാസ്‌കരന്‍ നടത്തിവന്ന ഇലക്‌ട്രോണിക്‌സ്‌ കട വ്യാഴാഴ്‌ചയും ഇന്നലെയും അടച്ചിരുന്നു. ഈ കടയുടെ പൂട്ട്‌ തകര്‍ത്ത കവര്‍ച്ചക്കാര്‍ പകരം മറ്റൊരു പൂട്ടിട്ട്‌ കടയുടെ ഗ്രില്‍സ്‌ അടച്ചിരുന്നു.
നേരത്തെ തന്നെ ജ്വല്ലറിയുടെ ഭിത്തി തുരന്നുവെച്ച കവര്‍ച്ചക്കാര്‍ ഒരു മണിക്കൂറിനകം ദൗത്യം നിര്‍വ്വഹിച്ചതായാണ്‌ കരുതുന്നത്‌. രാത്രി സമയത്താണ്‌ കവര്‍ച്ച ഉദ്ദേശിച്ചതെങ്കിലും ലോക്കറുകള്‍ തകര്‍ക്കേണ്ട അദ്ധ്വാനം വേണ്ടിവരുമെന്ന്‌ മനസ്സിലാക്കിയ ഇവര്‍ ഒരു മണിക്കൂര്‍ ഇടവേളയില്‍ ആഭരണങ്ങള്‍ മാറ്റിവെക്കില്ലെന്ന്‌ മുന്‍കൂട്ടി മനസ്സിലാക്കി വെള്ളിയാഴ്‌ച ഉച്ച തന്നെ കവര്‍ക്ക്‌ തെരഞ്ഞെടുക്കുകയായിരുന്നു. ജ്വല്ലറിയുടെ സമീപം പൂച്ചെട്ടികള്‍ വില്‍പ്പന നടത്തുന്ന സ്‌ത്രീ ഇരു നിറത്തിലുള്ള ഒരു യുവാവ്‌ ഉച്ചവരെ ജ്വല്ലറിയുടെ പരിസരത്ത്‌ മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട്‌ നില്‍ക്കുന്നതായി പറഞ്ഞിട്ടുണ്ട്‌.
ജില്ലാ പോലീസ്‌ സൂപ്രണ്ട്‌ പി. പ്രകാശ്‌, ഡി.വൈ.എസ്‌.പി. ജോസി ചെറിയാന്‍, സി.ഐ. മാരായ കെ.അഷ്‌റഫ്‌, പി. ബാലകൃഷ്‌ണന്‍, എം.പി വിനോദ്‌ എന്നിവരും വിരലടയാള വിദഗ്‌ധന്‍ സജീവനും പോലീസ്‌ നായ വിസ്‌ക്കിയും സ്ഥലത്തെത്തിയിരുന്നു. ഹൊസ്‌ദുര്‍ഗ്‌ എസ്‌.ഐ. സുനില്‍കുമാര്‍, രാജപുരം എസ്‌.ഐ. മധു എന്നിവരുടെ നേതൃത്വത്തില്‍ വലിയ പോലീസ്‌ സംഘം സ്ഥലത്ത്‌ ക്യാമ്പ്‌ ചെയ്യുന്നുണ്ട്‌. പോലീസ്‌ നായ തൊട്ടടുത്ത പറമ്പിലോളം ചെന്ന്‌ തിരിച്ചു വന്നു.
കവര്‍ച്ചാ വിവരമറിഞ്ഞ്‌ വമ്പിച്ച ജനക്കൂട്ടമാണ്‌ സ്ഥലത്തെത്തിയത്‌. കവര്‍ച്ച സംബന്ധിച്ച്‌ മാനേജര്‍ മുഷ്‌താഖിന്റെ പരാതിയില്‍ പോലീസ്‌ കേസെടുത്തു. സംഭവ സ്ഥലത്ത്‌ ഏതാനും കൈയുറകളും ഗ്രാനൈറ്റ്‌ മുറിക്കുന്ന കട്ടറും ചുറ്റികയും പോലീസ്‌ കണ്ടെടുത്തിട്ടുണ്ട്‌.

No comments:

Post a Comment