Wednesday, April 14, 2010

മോഡിക്കെതിരെ 225 കോടി കൈക്കൂലി ആരോപണം




















ഐ.പി.എല്‍ വിവാദം: രാജിയില്ലെന്ന്‌ ശശി തരൂര്‍


സ്വന്തം ലേഖകന്‍ / ന്യൂഡല്‍ഹി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റിലെ പുത്തന്‍ വിവാദം രാഷ്‌ട്രീയ വേദികളില്‍ പ്രധാന ചര്‍ച്ചയാവുന്നു. പാര്‍ലമെന്റ്‌്‌ സമ്മേളനം ഇന്ന്‌ തുടങ്ങവെ വിവാദത്തിലെ നായകന്‍ ശശി തരൂരിനെതിരെ പ്രതിപക്ഷം ഒന്നിക്കും. ഐ.പി.എല്‍ ഗവേണിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ ലളിത്‌ മോഡിക്കെതിരെ കൈക്കൂലി ആരോപണവും ഉയര്‍ന്നിരിക്കുന്നു
ക്രിക്കറ്റ്‌ വിവാദം രാഷ്‌ട്രീയത്തിന്റെ പുതിയ പിച്ചിലേക്ക്‌... കേരളാ ഐ.പി.എല്‍ ടീമിനെ ചൊല്ലിയുള്ള വിവാദത്തില്‍ ഐ.പി.എല്‍ ഗവേണിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ ലളിത്‌ മോഡിക്കെതിരെ ഗുരുതര ആരോപണവുമായി കൊച്ചിന്‍ ടീം രംഗത്ത്‌ വന്നതോടെ കാര്യങ്ങള്‍ കുഴഞ്ഞു മറിയുകയാണ്‌. ഐ.പി.എല്‍ ലേലത്തില്‍ നിന്നും ടീമിനെ പിന്‍വലിക്കുകയാണെങ്കില്‍ 225 കോടി രൂപ കൈക്കൂലി നല്‍കാമെന്ന്‌ ലളിത്‌ മോഡി പറഞ്ഞതായി കൊച്ചിന്‍ ടീം മാനേജറായ ശൈലേന്ദ്ര ഗെയ്‌ക്ക്‌ വാദാണ്‌ പരസ്യമാക്കിയത്‌. എന്നാല്‍ ഈ കാര്യം നിഷേധിച്ച ലളിത്‌ മോഡി കൊച്ചിന്‍ ടീമിനെതിരെ ശക്തമായി രംഗത്ത്‌ വന്നിരിക്കയാണ്‌. ടീമിന്റെ ഓഹരിയുടമകളെക്കുറിച്ച്‌ അവര്‍ക്ക്‌ തന്നെ അറിയില്ലായിരുന്നുവെന്നാണ്‌ മോഡി കുറ്റപ്പെടുത്തിയത്‌. അതിനിടെ കേന്ദ്രമന്ത്രി ശശി തരൂരിനെതിരെ രാഷ്‌ട്രീയ നീക്കങ്ങളും ശക്തമായി. ബി.ജെ.പിക്ക്‌ പിറകെ മന്ത്രിയുടെ രാജി ആവശ്യവുമായി ഇന്നലെ സി.പി.എം രംഗത്ത്‌ വന്നു.
വിദേശത്തുളള പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ പ്രശ്‌നത്തില്‍ ഇടപെട്ടിട്ടില്ല. രാജി നല്‍കില്ലെന്നും പ്രധാനമന്ത്രിയെ കാണുമെന്നും തരൂരും വ്യക്തമാക്കിയിട്ടുണ്ട്‌. പാര്‍ലമെന്റില്‍ വിഷയം ഉന്നയിച്ച്‌ രാഷ്‌ട്രീയ മുതലെടുപ്പ്‌ നടത്താനാണ്‌ ബി.ജെ.പിയും സി.പി.എമ്മും ഉദ്ദേശിക്കുന്നത്‌. എന്നാല്‍ കോണ്‍ഗ്രസ്സ്‌ തരൂരിനൊപ്പം ഉറച്ചു നില്‍ക്കുന്നുണ്ട്‌. വിവാദവിഷയത്തില്‍ അന്വേഷണത്തിനായുള്ള ആവശ്യവും ഉയര്‍ന്നിട്ടുണ്ട്‌.
ശശി തരൂരിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ എന്തെങ്കിലും നടപടിയുണ്ടാകുമോ എന്ന്‌ ഇപ്പോള്‍ പറയാനാവില്ലെന്ന്‌ അമേരിക്കയിലുള്ള പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ വ്യക്തമാക്കി. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ പ്രതികരിക്കാനാവില്ല. ഇക്കാര്യം വിശദമായി പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ആണവ സുരക്ഷാ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന്‌ വാഷിംഗ്‌ടണിലുള്ള മന്‍മോഹന്‍ സിംഗ്‌ വാര്‍ത്താലേഖകരുടെ ചോദ്യത്തോട്‌ പ്രതികരിക്കുകയായിരുന്നു. വിവാദങ്ങള്‍ അറിഞ്ഞിരുന്നു. ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷം മാത്രമേ ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ അറിയാന്‍ കഴിയൂ- മന്‍മോഹന്‍ സിംഗ്‌ കൂട്ടിച്ചേര്‍ത്തു.

No comments:

Post a Comment