Friday, April 16, 2010

പോലീസ്‌ സ്റ്റേഷനിലേക്ക്‌ സ്‌ഫോടക വസ്‌തു എറിഞ്ഞു

അഴിയൂര്‍ (കോഴിക്കോട്‌): ചോമ്പാല പോലീസ്‌ സ്റ്റേഷനിലേക്ക്‌ വ്യാഴാഴ്‌ച രാത്രി 11.20 ഓടെ അജ്ഞാതര്‍ സ്‌ഫോടക വസ്‌തു എറിഞ്ഞു. സ്റ്റേഷന്‍ കെട്ടിടത്തിലെ എസ്‌.ഐ.യുടെ മുറി ലക്ഷ്യമാക്കിയാണ്‌ സ്‌ഫോടക വസ്‌തുക്കള്‍ എറിഞ്ഞത്‌. ഈ സമയത്ത്‌ പട്രോളിങ്‌ ഡ്യൂട്ടിക്കായി എസ്‌.ഐ. പുറത്തുപോയിരിക്കുകയായിരുന്നു. തുറന്നിട്ട ജനലിലൂടെ മേശപ്പുറത്ത്‌ തട്ടി സ്‌ഫോടക വസ്‌തു പൊട്ടിതെറിക്കുകയായിരുന്നു. മൂന്ന്‌ പേര്‍ ഇരുളിലേക്ക്‌ ഓടിമറഞ്ഞതായി പരിസരവാസികള്‍ പറയുന്നു. സ്റ്റേഷന്‌ പിന്നില്‍ സ്വകാര്യവ്യക്തിയുടെ കെട്ടിടമാണ്‌ സ്ഥലം പരിചയമുള്ളവര്‍ക്കെ ഇത്ര വിദഗ്‌ധമായി സ്‌ഫോടക വസ്‌തു ഉള്ളിലേക്ക്‌ എറിയാന്‍ കഴിയൂ. സ്റ്റേഷന്റെ മുന്‍ഭാഗത്ത്‌ റോഡിലും പടക്കം എറിഞ്ഞിട്ടുണ്ട്‌. 2009 മാര്‍ച്ച്‌ 1ന്‌ ഉദ്‌ഘാടനം ചെയ്‌ത സ്റ്റേഷനില്‍ ഒരുവര്‍ഷത്തിനിടെ 450 ഓളം കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്‌തിരുന്നു. ഇതുകൊണ്ട്‌ തന്നെ സ്റ്റേഷന്‍ പരിധിയായ അഴിയൂര്‍ ഒഞ്ചിയം പഞ്ചായത്തുകളില്‍ കുറ്റകൃത്യം വര്‍ദ്ധിക്കുന്നതായി ചൂണ്ടികാണിക്കപ്പെടുന്നു.
വര്‍ഗ്ഗീയ തീവ്രശക്തികളുടെ കടന്നുകയറ്റം ഈ പ്രദേശത്ത്‌ പലപ്പോഴും സൈ്വര്യജീവിതത്തിന്‌ പ്രയാസം സൃഷ്‌ടിക്കുകയാണ്‌. സ്റ്റേഷന്‌ നേരെ നടന്ന ആക്രമണം സമാധാനകാംക്ഷികളെ അസ്വസ്ഥരാക്കിയിരിക്കുകയാണ്‌. അക്രമണം നടന്ന സ്റ്റേഷന്‍ റൂറല്‍ എസ്‌.പി.നീരജ്‌കുമാര്‍ ഗുപ്‌ത, ഡി.വൈ.എസ്‌.പി.വാഹിദ്‌, സ്‌പെഷല്‍ബ്രാഞ്ച്‌ ഡി.വൈ.എസ്‌.പി കുഞ്ഞന്‍, ക്രൈം ഡിറ്റാച്ച്‌മെന്റ്‌ ഡിവൈ.എസ്‌.പി.മോഹനചന്ദ്രന്‍ സന്ദര്‍ശിച്ചു. ബോംബ്‌ സ്‌ക്വാഡ്‌ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

No comments:

Post a Comment