Friday, April 16, 2010

സിന്ധു ജോയിയെ ഇനി എസ്‌.എഫ്‌.ഐക്ക്‌ വേണ്ട

തിരുവനന്തപുരം: എസ്‌.എഫ്‌.ഐ സമരമുഖങ്ങളിലെ പെണ്‍പുലിയെ ഇനി സംഘടനക്ക്‌ വേണ്ട. അച്ചടക്കരാഹിത്യം ചൂണ്ടിക്കാട്ടി സിന്ധു ജോയിയെ സംഘടനയുടെ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന്‌ ഒഴിവാക്കാന്‍ തീരുമാനമായി. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലാത്തതും കമ്മിറ്റികളില്‍ പങ്കെടുക്കാത്തതുമാണ്‌ ഈ കടുത്തനടപടിക്ക്‌ കാരണം. രാജ്യസഭാ സീറ്റ്‌ മോഹിച്ച്‌ പാര്‍ട്ടിയിലെ പല നേതാക്കളുടെയും പിന്നാലെ ഏതാനും മാസം നടന്നെങ്കിലും ഫലമുണ്ടാകാത്തത്‌ സിന്ധു ജോയിയെ ഏറെ വിഷമിപ്പിച്ചിരുന്നു. സീറ്റ്‌ നേടാന്‍ എസ്‌.എഫ്‌.ഐയും ഡി.വൈ.എഫ്‌.ഐയും തന്നെ സഹായിച്ചില്ലെന്നും അവര്‍ക്ക്‌ പരാതിയുണ്ട്‌. എസ്‌.എഫ്‌.ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ പി.കെ. ബിജു എം.പിയാണ്‌ സിന്ധു ജോയിക്ക്‌ എതിരായ നടപടിക്ക്‌ കാരണക്കാരനെന്നറിയുന്നു. രാജ്യസഭാ സ്ഥാനാര്‍ത്ഥിയാകാന്‍ സിന്ധു ജോയി ചരടുവലി തുടങ്ങിയപ്പോള്‍ തന്നെ ഇക്കാര്യത്തില്‍ എസ്‌.എഫ്‌.ഐയും ഡി.വൈ.എഫ്‌.ഐയും മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. എന്നാല്‍ ഇരുസംഘടനകളുടെയും എതിര്‍പ്പ്‌ അവഗണിച്ച സിന്ധു ജോയി പാര്‍ട്ടിയിലെ ഗോഡ്‌ഫാദര്‍മാരെ ഉപയോഗിച്ച്‌ സീറ്റ്‌ തരപ്പെടുത്താമെന്ന പ്രതീക്ഷയിലായിരുന്നു. അത്‌ പാളുകയും ചെയ്‌തു. നേരത്തെ രണ്ടുതവണ തെരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ സിന്ധു ജോയി തോറ്റിട്ടുണ്ട്‌.
ഭാരവാഹിത്വങ്ങളില്‍ നിന്ന്‌ ഒഴിവാക്കുന്നതിന്റെ ആദ്യപടി എന്ന നിലയില്‍ എസ്‌.എഫ്‌.ഐ അഖിലേന്ത്യാ വനിതാ സബ്‌ കമ്മിറ്റിയുടെ അധ്യക്ഷ പദവിയില്‍ നിന്ന്‌ അവരെ നീക്കം ചെയ്‌തു.

No comments:

Post a Comment