Friday, April 16, 2010

നയപ്രഖ്യാപന പ്രസംഗം: ഗവര്‍ണര്‍ സര്‍ക്കാരിനോട്‌ വിശദീകരണം തേടി

തിരുവനന്തപുരം: മന്ത്രിസഭയുടെ അംഗീകാരമില്ലാത്ത നയപ്രഖ്യാപന പ്രസംഗം നിയമസഭയില്‍ അവതരിപ്പിച്ചതിനെക്കുറിച്ച്‌ ഗവര്‍ണര്‍ ആര്‍.എസ്‌ ഗവായി സര്‍ക്കാരിനോട്‌ വിശദീകരണം തേടി. ഗവര്‍ണറുടെ ഓഫീസ്‌ ചീഫ്‌ സെക്രട്ടറിയോടാണ്‌ വിശദീകരണം ആവശ്യപ്പെട്ടത്‌. ഇതുസംബന്ധിച്ച്‌ വിവരാവകാശനിയമപ്രകാരം ചീഫ്‌ സെക്രട്ടറിയുടെ ഓഫീസിന്റെ വെളിപ്പെടുത്തലും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നല്‍കിയ കത്തിലെ പൊരുത്തക്കേടുകളും ചൂണ്ടിക്കാട്ടിയാണ്‌ ഗവര്‍ണര്‍ ഇന്നലെ വിശദീകരണം ആവശ്യപ്പെട്ടത്‌. ഇതോടെ നയപ്രഖ്യാപനത്തിലെ ഭരണഘടനാപ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമായി. ചരിത്രത്തില്‍ ആദ്യമായാണ്‌ ഇത്തരം ഒരു ഭരണഘടനാ പ്രശ്‌നത്തിന്‌ കേരളം സാക്ഷ്യം വഹിക്കുന്നത്‌.
മന്ത്രിസഭ അംഗീകരിച്ചതെന്ന കുറിപ്പോടെ ഗവര്‍ണറുടെ ഓഫീസില്‍ എത്തിച്ച നയപ്രഖ്യാപന പ്രസംഗം ഫെബ്രുവരി 24ന്‌ ഗവര്‍ണര്‍ സഭയില്‍ വായിക്കുകയായിരുന്നു. എന്നാല്‍ ഗവര്‍ണര്‍ വായിച്ച സര്‍ക്കാരിന്റെ നയരേഖക്ക്‌ മന്ത്രിസഭാ അംഗീകാരം നല്‍കിയിരുന്നില്ലെന്ന്‌ പിന്നീട്‌ വെളിപ്പെട്ടു. ഫിബ്രവരി 10ന്‌ ചേര്‍ന്ന സബ്‌കമ്മിറ്റി പ്രസംഗം തയാറാക്കാന്‍ തീരുമാനിച്ചെങ്കിലും 17ന്‌ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഇത്‌ വായിച്ച്‌ അംഗീകരിച്ചില്ല. പിന്നീട്‌ ഇതുസംബന്ധിച്ച്‌ ജോസഫ്‌ എം. പുതുശ്ശേരി എം.എല്‍.എക്ക്‌ വിവരാവകാശനിയമപ്രകാരം ചീഫ്‌ സെക്രട്ടറി നല്‍കിയ മറുപടിയില്‍ മന്ത്രിസഭ നയപ്രഖ്യാപന പ്രസംഗം അംഗീകരിച്ചില്ലെന്ന്‌ സമ്മതിച്ചിരുന്നു.
നയപ്രഖ്യാപനം അംഗീകരിച്ചിട്ടില്ലെന്നും ഇത്‌ നിയമപ്രശ്‌നങ്ങള്‍ക്ക്‌ കാരണമാകുമെന്നും ചീഫ്‌ സെക്രട്ടറി നീലാ ഗംഗാധരന്‍ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇതിനായി പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ചുചേര്‍ത്തതുമില്ല. വിഷയം വിവാദമായതോടെ മുഖ്യമന്ത്രി ചീഫ്‌ സെക്രട്ടറിയെ കുറ്റപ്പെടുത്തി ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചത്‌ കൂടുതല്‍ വിവാദം സൃഷ്‌ടിച്ചിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഗവര്‍ണര്‍ക്ക്‌ നിവേദനം നല്‍കുകയും ചെയ്‌തിരുന്നു. സര്‍ക്കാര്‍ അംഗീകരിക്കാത്ത നയരേഖ നടപ്പാക്കുന്നത്‌ ഭരണഘടനാവിരുദ്ധമാണെന്നും മന്ത്രിസഭാ യോഗം അംഗീകരിച്ചശേഷം ഗവര്‍ണറെക്കൊണ്ട്‌ വീണ്ടും നയപ്രഖ്യാപനം നടത്തുകയാണ്‌ പ്രതിസന്ധി തരണം ചെയ്യാനുള്ള മാര്‍ഗമെന്നും പ്രതിപക്ഷ നേതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനായി നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന്‌ അവര്‍ ആവശ്യപ്പെടുകയുണ്ടായി.

No comments:

Post a Comment